പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണം;  ആള്‍ക്കൂട്ട നീതിയല്ല, നിയമവാഴ്ചയാണ് നടപ്പാക്കേണ്ടതെന്ന് യെച്ചൂരി

ആള്‍ക്കൂട്ട നിയമമല്ല, രാജ്യത്ത് നിയമവാഴ്ചയാണ് നടപ്പാക്കേണ്ടത്. സുപ്രിംകോടതി ഉത്തരവ് പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്
പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണം;  ആള്‍ക്കൂട്ട നീതിയല്ല, നിയമവാഴ്ചയാണ് നടപ്പാക്കേണ്ടതെന്ന് യെച്ചൂരി

ന്യൂഡല്‍ഹി : ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ സുപ്രിംകോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട നിയമമല്ല, രാജ്യത്ത് നിയമവാഴ്ചയാണ് നടപ്പാക്കേണ്ടത്. സുപ്രിംകോടതി ഉത്തരവ് പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഭരണഘടനയെയും, കോടതി വിധിയെയും നിയമങ്ങളെയും എതിര്‍ത്ത് രംഗത്ത് വരുന്നത് ലജ്ജാകരമാണെന്നും യെച്ചൂരി ട്വിറ്ററില്‍ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. 

ശബരിമല വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കാത്ത വെറുപ്പിന്റെ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞത്. കൊല്ലത്ത് എന്‍ഡിഎ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ നിലപാട് നാണംകെട്ട നിലപാടായി ചരിത്രത്തില്‍ രേഖപ്പെടുത്തും. ശബരിമല വിഷയത്തിലെ നിലപാടുകളുടെ വൈരുധ്യത്തില്‍ യുഡിഎഫിനെയും മോദി വിമര്‍ശിച്ചു. 

കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ ചരിത്രത്തേയും ആത്മീയതയേയും വിശ്വസിക്കുന്നില്ല. പക്ഷേ ശബരിമലയില്‍ ഇത്രയും വെറുപ്പോടും അറപ്പോടുമുള്ള നിലപാട് അവരെടുക്കുമെന്ന് പ്രതീക്ഷിച്ചില്ല. കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒരു നിലപാടും പത്തനംതിട്ടയില്‍ മറ്റൊരു നിലപാടും സ്വീകരിക്കും. നിലപാട് വ്യക്തമാക്കാന്‍ യുഡിഎഫിനെ വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. വിഷയത്തില്‍ ബിജെപിയുട നിലപാട് സുവ്യക്തമാണ്. കേരളത്തില്‍ ആരെങ്കിലും സംസ്‌കാരത്തിനും ജനങ്ങള്‍ക്കൊപ്പും ഒപ്പം നിന്നിട്ടുണ്ടെങ്കില്‍ അത് ബിജെപി മാത്രമാണ്. 

രാവും പകലും എന്‍ഡിഎ ഗവണ്‍മെന്റ് പ്രയത്‌നിക്കുന്നത് കേരളത്തിലെ വികസനത്തിന് വേണ്ടിയാണ്. എന്നാല്‍ കേരളത്തിലെ ആധ്യാത്മികതയും ശാന്തിയും സന്തോഷവും നശിപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെയും വര്‍ഗീയതയുടെ തടവറയിലാക്കി. യുഡിഎഫും എല്‍ഡിഎഫും ഒരു നാണയത്തിലെ രണ്ടുവശങ്ങളാണ്. രണ്ട് പേരുകളാണ്, എന്നാലും കേരളത്തിലെ സംസ്‌കാരം നശിപ്പിക്കുന്നതിലും ജാതീയതയിലും വര്‍ഗീയതയിലും അഴിമതിയുടെ കാര്യത്തിലും അവരൊന്നാണ്. 

ലിംഗനീതിക്കും സമത്വത്തിനും വേണ്ടി വാതാരോതാ സംസാരിക്കുന്ന ഇടതുപക്ഷവും കോണ്‍ഗഗ്രസും എക്കാലത്തും അതിന് എതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീ വിവേചനത്തിന്റെ ഉത്തമ ഉദാഹരണമായ മുത്തലാഖ് അവസാനിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ അതിനെ എതിര്‍ത്തത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ വരെ മുത്തലാഖ് നിര്‍ത്തലാക്കിയപ്പോള്‍ ഇന്ത്യക്ക് എന്തുകൊണ്ടായിക്കൂടാ എന്നും മോദി ചോദിച്ചു. നിങ്ങളുടെ അക്രമങ്ങള്‍ ബിജെപിക്കാരെ തളര്‍ത്താന്‍ സാധിക്കില്ല. ത്രിപുരയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. പൂജ്യത്തില്‍ നിന്ന് സര്‍ക്കാര്‍ രൂപീകരിച്ച ത്രിപുര കേരളത്തിലും ആവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com