കോണ്‍ഗ്രസും ലീ​ഗും ബിജെപിയും ഒന്നിച്ചു; എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി

കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി അംഗങ്ങള്‍ അവിശ്വാസ പ്രമേയവുമായി ഒന്നിച്ചതോടെയാണ് മൂന്ന് വര്‍ഷത്തിലധികമായി തുടരുന്ന ഭരണം എല്‍ഡിഎഫിന് നഷ്ടമായത്
കോണ്‍ഗ്രസും ലീ​ഗും ബിജെപിയും ഒന്നിച്ചു; എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി

കല്‍പ്പറ്റ: വയനാട്ടിലെ തരിയോട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്  നഷ്ടമായി. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി അംഗങ്ങള്‍ അവിശ്വാസ പ്രമേയവുമായി ഒന്നിച്ചതോടെയാണ് മൂന്ന് വര്‍ഷത്തിലധികമായി തുടരുന്ന ഭരണം എല്‍ഡിഎഫിന് നഷ്ടമായത്. പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബിജെപി അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. എട്ട് പേരില്‍ ഏഴ് പേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ബിജെപിയിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. എല്‍ഡിഎഫ് അംഗങ്ങൾ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

എല്‍ഡിഎഫ്-അഞ്ച്, കോണ്‍ഗ്രസ്-നാല്, മുസ്ലീം ലീഗ്-രണ്ട്, ബിജെപി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റായിരുന്ന സിപിഎമ്മിലെ റീനാ സുനിലിനെതിരെയുള്ള അവിശ്വാസം വിജയിച്ചതോടെ വൈസ് പ്രസിഡന്റ് കെവി ചന്ദ്രശേഖരനും രാജിവെച്ചു. സിപിഐ സ്വതന്ത്രനായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 

യുഡിഫ് ആറ് സീറ്റ് നേടിയെങ്കിലും സ്ഥാനം പങ്കുവെക്കലിനെ ചൊല്ലിയുണ്ടായ തര്‍ക്കം കാരണം ഭരണം ഏറ്റെടുക്കാന്‍ കഴിയാതായി. യുഡിഎഫ് ജില്ലാ നേതൃത്വവും സംസ്ഥാന നേതാക്കളും ഇടപ്പെട്ടിട്ടും തര്‍ക്കം തീര്‍ക്കാന്‍ കഴിയാതിരുന്നതോടെ മുസ്ലീം ലീഗ് എല്‍ഡിഎഫിന് പിന്തുണ നല്‍കുകയും റീനാ സുനില്‍ പ്രസിഡന്റാവുകയുമായിരുന്നു. 13 അംഗ ഭരണ സമിതിയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ലീഗിന്റെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തിലെത്തിയത് ചര്‍ച്ചാ വിഷയമായിരുന്നു.

നേരെത്തെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഏഴ് അംഗങ്ങള്‍ ചര്‍ച്ചക്ക് എത്താത്തതിനെ തുടര്‍ന്ന് ചര്‍ച്ചയും വോട്ടെടുപ്പും നടന്നില്ല. എന്നാല്‍ ഇത്തവണ അവിശ്വാസ പ്രമേയത്തില്‍ ബിജെപി അംഗം കൂടി ഒപ്പ് ഒപ്പുവച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com