സര്‍ക്കാര്‍ നല്‍കിയത് കള്ളറിപ്പോര്‍ട്ട്; പിണറായി നീചനും നികൃഷ്ടനും; ഡിജിപിക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത് 
സര്‍ക്കാര്‍ നല്‍കിയത് കള്ളറിപ്പോര്‍ട്ട്; പിണറായി നീചനും നികൃഷ്ടനും; ഡിജിപിക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്:  ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയത് കള്ളറിപ്പോര്‍ട്ടാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിത്.കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്‌ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ബിന്ദുവും കനകദുര്‍ഗ്ഗയും പ്രവേശിക്കുന്നതിന് മുമ്പാണ് 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയത്. ഇക്കാര്യം രേഖാമൂലമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ആളുകളുടെ പേരു വിവരങ്ങളുള്ള പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.ദര്‍ശനം നടത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് നല്‍കിയത്.

രണ്ട് പേജുള്ള പട്ടികയാണ് നല്‍കിയത്. അതില്‍ കൂടുതലും ആന്ധ്ര, തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളായിരുന്നു. ഇതില്‍ മലയാളി സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. പിഎന്‍ആര്‍ നമ്പറടക്കമുള്ള വിവരങ്ങളാണ് നല്‍കിയത്.

എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് കളവാണെന്ന് എതിര്‍ഭാഗം വാദിച്ചു. എത്രപേര്‍ കയറിയെന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നും ഇതിനെ ഖണ്ഡിച്ച് കൊണ്ട് കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ പേരുവിവരങ്ങളോ പട്ടികയോ സുപ്രീം കോടതി പരിശോധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com