കൊച്ചി: ആശുപത്രികളിൽ ചികിത്സയുടെ ഭാഗമായി രോഗികൾക്ക് നൽകുന്ന മരുന്നും ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന വസ്തുക്കളും മറ്റു സാമഗ്രികളും വിൽപന സാധനങ്ങളായി കണ്ട് നികുതി ഈടാക്കരുതെന്ന് ഹൈക്കോടതി ഫുൾബഞ്ച് വ്യക്തമാക്കി. നികുതി സംബന്ധിച്ച നിയമ പ്രശ്നത്തിൽ തീരുമാനമെടുക്കാൻ ഡിവിഷൻ ബഞ്ച് റഫർ ചെയ്ത ഹർജികളിലാണ് ഫുൾ ബഞ്ചിന്റെ ഉത്തരവ്.
അതേസമയം ആശുപത്രി ഫാർമസികളിലെ മരുന്നു വിൽപനയ‌്ക്ക‌് നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ഡിവിഷൻ ബഞ്ചു തന്നെ തീരുമാനമെടുക്കണമെന്ന‌് ജസ്റ്റിസുമാരായ കെ വിനോദ്ചന്ദ്രൻ, എ മുഹമ്മദ് മുസ്താഖ്, അശോക് മേനോൻ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
ചികിത്സയുടെ ഭാഗമായി എന്തെല്ലാം വസ്തുക്കൾ ഉപയോഗിക്കാമെന്ന് രോഗിക്കു തീരുമാനിക്കാൻ കഴിയില്ലെന്ന് 42 പേജുള്ള വിധി ന്യായത്തിൽ കോടതി പറഞ്ഞു. തീരുമാനങ്ങളെടുക്കാനുള്ള അധികാരം ഡോക്ടർക്ക‌് വിട്ടുനൽകുകയാണ് രോഗി ചെയ്യുന്നത്. ഡോക്ടറുടെ നിർദേശപ്രകാരമാണ് മരുന്നും മറ്റും നൽകുന്നത്. മരുന്നു നൽകുന്നതും ശസ്ത്രക്രിയ നടത്തുന്നതും ചികിത്സയുടെ ഭാഗമാണ് ആശുപത്രികളെ ജീവകാരുണ്യ സ്ഥാപനമായി കാണാനാകില്ലെങ്കിലും മരുന്നും മറ്റു സാമഗ്രികളും വിൽക്കുന്ന ബിസിനസ് സ്ഥാപനമായും കാണാനാകില്ലെന്ന‌് കോടതി പറഞ്ഞു.
ആശുപത്രി സേവനങ്ങളുടെ ഉദ്ദേശം രോഗം ഭേദമാക്കാനുള്ള ആരോഗ്യ പരിചരണവും ചികിത്സയുമാണ്. മെഡിക്കൽ ഉപദേശത്തിന്റെ പുറത്ത് ഇവ നൽകുന്നത് രോഗിയെ ചികിത്സിച്ചു ഭേദമാക്കാനാണ്. ലാഭമുണ്ടാക്കാനുള്ള. ആശുപത്രി ബില്ലിനൊപ്പമുള്ള മരുന്ന്, അനുബന്ധ സാധനങ്ങളുടെ ചെലവ് വിൽപന നികുതി ഏർപ്പെടുത്താനായി വേർതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ