സന്നിധാനം: ശബരിമല ദർശനത്തിനായി വീണ്ടും എത്തിയ കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് മടക്കി അയച്ചു. ഇരുവരെയും എരുമേലിയിലേക്ക് മടക്കി അയച്ചതായാണ് പൊലീസ് അറിയിച്ചത്. പമ്പയിലും പരിസരങ്ങളിലും പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ദർശനത്തിനെത്തിയെങ്കിലും, പ്രതിഷേധം മൂലം തിരികെ പോകേണ്ടി വന്ന രണ്ട് യുവതികളാണ് വീണ്ടും മല ചവിട്ടാൻ എത്തിയത്. നിലയ്ക്കലിലെത്തിയ ഇരുവരേയും പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇരുവരേയും കൺട്രോൾ റൂമിലേക്ക് മാറ്റി. ബുധനാഴ്ച ദർശനത്തിനെത്തിയപ്പോഴും ഭക്തരുടെ പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കസ്റ്റഡിയിലെടുത്ത് തിരിച്ച് അയക്കുകയായിരുന്നു.
നേരത്തെ യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധിക്കു ശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ