എരുമകളെ കൊണ്ട് കെട്ടിയിട്ടും അടങ്ങിയില്ല: വിരണ്ടോടി നാടിനെ വിറപ്പിച്ച പോത്തിനെ അവസാനം വെടിവച്ചു കൊന്നു

അക്രമാസക്തനായി മണിക്കൂറുകളോളം വിരണ്ടോടിയ പോത്തിനെ ഒടുവില്‍ വെടിവച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നീലേശ്വരം: അക്രമാസക്തനായി മണിക്കൂറുകളോളം വിരണ്ടോടിയ പോത്തിനെ ഒടുവില്‍ വെടിവച്ചു കൊന്നു. നീലേശ്വരം പാലായിയില്‍ വെള്ളിയാഴ്ച രാത്രിയാണ് പോത്ത് വിരണ്ടോടിയെത്തിയത്. ബങ്കളത്തേക്ക് അറുക്കാന്‍ കൊണ്ടുവന്ന പോത്ത് മിനിലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. പോത്തിനെ മെരുക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് നിര്‍ദേശപ്രകാരമാണ് വെടിവച്ചു കൊന്നത്. 

ഇതിനിടെ, ബങ്കളത്തു നിന്നു പോത്തിന്റെ ഉടമസ്ഥരില്‍ ഒരാള്‍ പിടിക്കാനെത്തിയെങ്കിലും പോത്ത് ആക്രമിച്ചു രക്ഷപ്പെട്ടു. ഉല്‍സവം നടക്കുന്ന അയ്യാങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ അന്നദാനമൊരുക്കാന്‍ ശ്രമദാനം ചെയ്തു പുലര്‍ച്ചെ ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നവരുടെ പിന്നാലെ പോത്ത് ഓടിയെന്നും പറയുന്നു.

രാവിലെ മുതല്‍ അക്രമാസക്തമായി വിവിധ ഭാഗങ്ങളില്‍ പോത്ത് ഓടി നടന്നു. ആളനക്കം കാണുമ്പോള്‍ തന്നെ അക്രമിക്കാനൊരുങ്ങിയ പോത്തിനു സമീപത്തേക്ക് അടുക്കാന്‍ ആരും ധൈര്യം കാട്ടിയില്ല. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു നീലേശ്വരം പൊലീസും കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. 

പാലായി മനക്കാല്‍ എകെജി വായനശാലയ്ക്കു സമീപം രണ്ട് എരുമകളെ കൊണ്ടുവന്നു കെട്ടിയപ്പോള്‍ പോത്ത് കുറച്ചൊന്നു ശാന്തനായെങ്കിലും ആരെയും അടുക്കാന്‍ വിട്ടില്ല. മയക്കു വെടിവയ്ക്കാന്‍ കണ്ണൂരില്‍ നിന്ന് ആളെത്തുമ്പോഴേക്കും കൂടുതല്‍ അക്രമങ്ങള്‍ക്കു തുനിയുമോ എന്ന സംശയത്തില്‍ പൊലീസ് നിര്‍ദേശ പ്രകാരം മനയ്ക്കാലില്‍ തന്നെ പോത്തിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com