ആലപ്പുഴ: കടല വിൽപ്പനക്കാരിയെ തേടി ഭാഗ്യദേവതയെത്തി. തമിഴ്നാട് സ്വദേശിനിയായ ധനലക്ഷ്മിയാണ് കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷത്തിന് അർഹയായത്. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിൽ പി.എൽ. 472837 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
തേനിയിൽ നിന്നെത്തിയ ധനലക്ഷ്മി ഉത്സവ പറമ്പുകളിലും മറ്റും കടലയും കപ്പലണ്ടിയും വിൽപ്പന നടത്തിയാണ് ഉഫജീവനം കഴിക്കുന്നത്. നാലുപതിറ്റാണ്ടു മുൻപ് തേനിയിൽനിന്ന് എത്തിയ പരേതനായ ചിന്നയ്യന്റെയും അഴകമ്മയുടെയും എട്ടു മക്കളിൽ നാലാമത്തെതാണ് ധനലക്ഷ്മി. ചേർത്തല അർത്തുങ്കലിലാണ് വാടകയ്ക്കു താമസിക്കുന്നത്.
വല്ലപ്പോഴും ലോട്ടറിയെടുക്കുന്ന ധനലക്ഷ്മി അർത്തുങ്കലിൽ നിന്നാണ് ടിക്കറ്റെടുത്തത്. സമ്മാനാർഹമായ ടിക്കറ്റ് കനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. നിനച്ചിരിക്കാതെ ധനാഢ്യയായെങ്കിലും ധനലക്ഷ്മി അതിൽ മതിമറക്കുന്നില്ല. ഇതുവരെ തന്റെ ഉപജീവനമാർഗമായ കടല വിൽപ്പന തുടരാനാണ് ധനലക്ഷ്മിയുടെ തീരുമാനം. ഇത്രയും നാളും വാടകയ്ക്കാണ് താമസിച്ചത്. ഇനി സ്വന്തമായി ഒരു വീടു നിർമ്മിക്കണം. ധനലക്ഷ്മിയുടെ മോഹങ്ങൾ ഇത്രമാത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ