പതിനഞ്ചുകാരി മരിച്ചത് ശ്വാസംമുട്ടി;  ബലാത്സംഗത്തിനിരയായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 

കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്
പതിനഞ്ചുകാരി മരിച്ചത് ശ്വാസംമുട്ടി;  ബലാത്സംഗത്തിനിരയായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 

കോട്ടയം:  മണർകാട് അരീപ്പറമ്പിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയതാണ് പെൺകുട്ടിയുടെ മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവർ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം ദുപ്പട്ടയും കയറും കഴുത്തില്‍ മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി അജേഷ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനു മുന്നില്‍ ഒരു ദിവസം പിടിച്ചു നിന്ന അജേഷ്, പൊലീസ് നിലപാട് കടുപ്പിച്ചപ്പോള്‍ ക്രൂരമായ കൊലയുടെ വിവരങ്ങളും, കുഴിച്ചിട്ട സ്ഥലങ്ങളും കാണിച്ചുകൊടുത്തു. 

പെണ്‍കുട്ടി വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടര്‍ന്നു വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതിനുപിന്നാലെ ഫോൺവിളികൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് അജേഷിലേക്കെത്തിയത്. 

പെണ്‍കുട്ടിയെ ലോറിയില്‍ കയറ്റി കൊണ്ടു പോയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊന്നതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. ഹോളോബ്രിക്‌സ് കമ്പനിയില്‍ എത്തിച്ചശേഷമായിരുന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കമ്പനിക്ക് പിന്നിലെ വാഴത്തോപ്പിലാണ് മൃതദേഹം മറവ് ചെയ്തത്. ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റിനോടു ചേര്‍ന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാല്‍ കൊലപാതകം ആരും അറിഞ്ഞില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com