കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ പരിശോധന നടത്തി. കൊച്ചിയിലെ മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടന്ന സംഘത്തില്‍ മിക്കവരും രാമേശ്വരത്ത് നിന്നടക്കം എത്തിയവരാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അഭയാര്‍ത്ഥി ക്യാംപുകളില്‍ പരിശോധന നടത്തിയത്.
ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ പകുതിയിലധികം ആളുകളും തമിഴ് ഭാഷ സംസാരിക്കുന്നവരായിരുന്നു. തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുളളവരും ശ്രീലങ്കയില്‍ താമസിക്കുന്ന തമിഴ് ആളുകളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും ഇവര്‍ താമസിച്ച ലോഡ്ജുകളില്‍ നിന്ന് ഇത് സൂചിപ്പിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ കിട്ടിയിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് രാമേശ്വരത്തടക്കമുളള തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. ഇതിനിടെ ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവടക്കമുളള ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ ഇരുനൂറോളം പേരില്‍ പകുതിയോളം ആളുകള്‍ക്ക് ബോട്ടിലെ തിരക്കുമൂലം പോകാനായില്ലെന്നാണ് സൂചന. ഇവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പല അഭയാര്‍ഥിക്യാപുകളിലുമുളള നിരവധിപ്പേരെ ഡിസംബര്‍ അവസാനവാരം മുതല്‍ കാണാനില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ കസ്റ്റഡിയിലുളള നാലുപേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുഖ്യ ഇടനിലക്കാരന്‍ ശ്രീകാന്തിന്റെ സുഹൃത്തും ബോട്ടുവാങ്ങുന്നതില്‍ പങ്കാളിയുമായ അനില്‍കുമാര്‍, ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ