തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും.
ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഒരാഴ്ചത്തെ പ്രദര്‍ശനവും വികസന സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.
എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ പരിപാടികളുണ്ടാകും. പുതിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം - ജെ. മേഴ്‌സിക്കുട്ടിയമ്മ,
ആലപ്പുഴ - ജി. സുധാകരന്‍, പത്തനംതിട്ട -അഡ്വ. കെ. രാജു, കോട്ടയം - പി. തിലോത്തമന്‍, ഇടുക്കി -എം.എം. മണി, എറണാകുളം - എ.സി. മൊയ്തീന്‍,
തൃശ്ശൂര്‍ - വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, പാലക്കാട് -എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, മലപ്പുറം കെ.ടി. ജലീല്‍, കോഴിക്കോട് - എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍, വയനാട് - കെ.കെ. ശൈലജ ടീച്ചര്‍, കണ്ണൂര്‍ - ഇ.പി. ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കാസര്‍കോട് - ഇ. ചന്ദ്രശേഖരന്‍ എന്നിങ്ങനെയാണ് മന്ത്രിമാർക്ക് ചുമതല.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്റെ നാല് തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സ്‌റ്റേറ്റ് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 11 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഫഌറ്റുകള്‍ നിര്‍മിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ വില്ലേജില്‍ 31.82 സെന്റ് പുറമ്പോക്ക് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറും. ശീചിത്രാ ഹോമിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ഒരു സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2) തസ്തിക സൃഷ്ടിക്കും. നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റി ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആലുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷം മുതല്‍ ഒരു ഹുമാനിറ്റീസ് ബാച്ചും ഒരു കോമേഴ്‌സ് ബാച്ചും ഉള്‍പ്പെട്ട ഹയര്‍സെക്കന്ററി കോഴ്‌സിന് അനുമതി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ