മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ ഉഡാൻ സർവീസുകൾ നാളെമുതൽ ആരംഭിക്കും. സാധാരണക്കാര്‍ക്കു ആഭ്യന്തര വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് സർവീസ്. ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തും.
ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവുകൾ അനുവദിച്ചതിനെത്തുടർന്നാണ് കിയാൽ സർവീസുകൾക്ക് സന്നദ്ധരായത്. ചെലവു കുറയ്ക്കുന്നതോടെ വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20% വരെ കേരളവും ബാക്കി കേന്ദ്രവും വഹിക്കും. കേന്ദ്രസര്‍ക്കാരിന്റെ വ്യോമയാന നയത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയില്‍ 2500 രൂപയുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ വിമാനയാത്ര സാധ്യമാകും.സര്‍വീസുകള്‍ക്കുള്ള ഇന്ധനവിലയുടെ ജിഎസ്ടി ഒരു ശതമാനമാക്കുന്ന കാര്യത്തിലും ധാരണയായി. ഉഡാൻ റൂട്ടുകളിലേക്ക് മൂന്നുവർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിനുവേണ്ടി ഇളവു ചെയ്തിരുന്നു.
സർവീസിന്റെ ഭാഗമായുള്ള ആദ്യ വിമാനം നാളെ 9.15-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 11 മണിക്ക് ഹൈദരാബാദിലെത്തും. തിരിച്ച് 11.35-ന് പുറപ്പെട്ട് 1.25-ന് കണ്ണൂരിലെത്തും.ഉച്ചയ്ക്ക് 1.45-ന് വിമാനം ചെന്നെെയിലേക്ക് പുറപ്പെടും. 3.20-ന് ചെന്നൈയിലും തിരിച്ച് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30-ന് കണ്ണൂരിലുമെത്തും. വൈകീട്ട് 5.50-നാണ് ഹുബ്ബള്ളിയിലേക്കുള്ള സർവീസ്. 7.05-ന് എത്തുന്ന വിമാനം തിരിച്ച് 7.25-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് 8.45-ന് കണ്ണൂരിലെത്തും.ബെംഗളൂരുവിലേക്ക് രാത്രി എട്ടിനും തിരിച്ച് കണ്ണൂരേക്ക് 10.30-നുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഗോവയിലേക്ക് രാത്രി 10.05-ന് പുറപ്പെട്ട് 11.35-ന് എത്തിച്ചേരും. തിരിച്ച് 11.55-ന് പുറപ്പെട്ട് 1.20-ന് കണ്ണൂരിലെത്തും.
ഗോ എയർ, ഇൻഡിഗോ കമ്പനികളുടെ അന്താരാഷ്ട്ര വിമാന സർവീസുകളും കണ്ണൂരിൽനിന്ന് ഉടൻ തുടങ്ങും. കുവൈത്തിലേക്കും ദോഹയിലേക്കും മാർച്ച് 15 മുതൽ ഇൻഡിഗോ സർവീസ് നടത്തും. ഗോ എയറിന്റെ മസ്കറ്റ് സർവീസ് അടുത്തമാസം 28-ന് തുടങ്ങും. ബഹ്റൈൻ, ദമാം എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന് സർവീസുകളുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ