24 ദിവസം,  ഇടഞ്ഞോടിയത് 24 ആനകള്‍; ഉത്സവ സീസണ്‍ തുടങ്ങുമ്പോള്‍ ആശങ്ക

 സംസ്ഥാനത്ത് പുതുവര്‍ഷം പിറന്നതിന് ശേഷം ഇതുവരെ ഇടഞ്ഞോടിയത് 24 ആനകള്‍.
24 ദിവസം,  ഇടഞ്ഞോടിയത് 24 ആനകള്‍; ഉത്സവ സീസണ്‍ തുടങ്ങുമ്പോള്‍ ആശങ്ക

കൊച്ചി: സംസ്ഥാനത്ത് പുതുവര്‍ഷം പിറന്നതിന് ശേഷം ഇതുവരെ ഇടഞ്ഞോടിയത് 24 ആനകള്‍. 2019ലെ ആദ്യ 24 ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 ആനകളാണ്‌ ഇടഞ്ഞോടിയത്. 16 പാപ്പാന്മാര്‍ക്ക് ആനകളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

ഏറ്റവും ഒടുവില്‍ എറണാകുളത്തെ ചെറായി ഉത്സവത്തിന്‌ ഇടയിലാണ് ആന ഇടഞ്ഞത്. സംസ്ഥാനത്ത് ഉത്സവ സീസണ്‍ തുടക്കമാണ് ഇപ്പോള്‍. തുടക്കത്തില്‍ തന്നെ ഇത്രയും അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ആനയെ എഴുന്നള്ളിക്കുന്നതിന് കര്‍ശന വ്യവസ്ഥകള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനുള്ള സംവിധാനം ഇതുവരെയായിട്ടില്ല. 

ആനയ്ക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിരിക്കണം. ആനകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് പ്രകോപനമില്ലാതിരിക്കാന്‍ ആനയുടമയും ഉത്സവക്കമ്മറ്റിക്കാരും തമ്മില്‍ ഉടമ്പടിയുണ്ടാക്കണം എന്നും വ്യവസ്ഥയുണ്ട്. ആനകളെ എഴുന്നള്ളിക്കാന്‍ ജില്ലാ കളക്ടറുടേയോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന തഹസില്‍ദാറില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്റേയോ അനുമതി വാങ്ങണം എന്നും ചട്ടമുണ്ട്. എന്നാല്‍ പലയിടത്തും ഇതൊന്നും പിന്തുടരുന്നില്ല.

എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ വിവരങ്ങള്‍ കളക്ടര്‍ ചെയര്‍മാനായ എലിഫന്റ് മോണിറ്ററിങ് സമിതിയിെ അറിയിക്കണം. സമിതി അനുവദിച്ചാലെ ആനകളെ പങ്കെടുപ്പിക്കുവാനാവു. മാത്രമല്ല, കേരളത്തില്‍ എവിടേയും ജീവികളെ പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കണം എങ്കില്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് സെക്രട്ടറി നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. എന്നാല്‍ അത്തരമൊരു സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പോലും പലര്‍ക്കുമറിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com