ചാണകവെള്ളം ഒഴിച്ചതുകൊണ്ട് ഇവിടാരും മിണ്ടാതിരിക്കില്ല; പ്രിയനന്ദനന് എതിരെയുള്ള അക്രമത്തില്‍ ആര്‍എസ്എസിന് എതിരെ എഐഎസ്എഫ്

സംവിധായകന്‍ പ്രിയനന്ദനന് നേരെ നടന്ന സംഘപരിവാര്‍ അക്രമം അങ്ങേയറ്റം ഹീനമായ പ്രവൃത്തിയെന്ന് എഐഎസ്എഫ്
ചാണകവെള്ളം ഒഴിച്ചതുകൊണ്ട് ഇവിടാരും മിണ്ടാതിരിക്കില്ല; പ്രിയനന്ദനന് എതിരെയുള്ള അക്രമത്തില്‍ ആര്‍എസ്എസിന് എതിരെ എഐഎസ്എഫ്

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനന് നേരെ നടന്ന സംഘപരിവാര്‍ അക്രമം അങ്ങേയറ്റം ഹീനമായ പ്രവൃത്തിയെന്ന് എഐഎസ്എഫ്. എതിര്‍ക്കുന്നവരെയെല്ലാം അക്രമിച്ച് കേരളത്തിന്റെ സമാധാനാന്തരീക്ഷം നശിപ്പിച്ച് ഭീകരവാദം വളര്‍ത്താനാണ് ആര്‍എസ്എസും അതിന്റെ പോഷക സംഘടനയായ ബിജെപിയും ശ്രമിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രസിഡന്റ് ജെ. അരുണ്‍ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും അഭിപ്രായപ്പെട്ടു. 

ചാണകവെള്ളം ഒഴിച്ചതുകൊണ്ടോ, നിരന്തരം അക്രമിച്ചതുകൊണ്ടോ സംഘപരിവാറിന് എതിരെ പോരാടുന്ന പുരോഗമന നിലപാടുള്ള സാമൂഹ്യ,സാംസ്‌കാരിക പ്രവര്‍ത്തകര്‍ മിണ്ടാതിരിക്കില്ലെന്ന് ആര്‍എസ്എസ് മനസ്സിലാക്കണം. ഉത്തരേന്ത്യന്‍  സംസ്ഥാനങ്ങളില്‍ നടത്തുന്നതുപോലുള്ള അഴിഞ്ഞാട്ടങ്ങള്‍ നടത്താന്‍ കേരള ജനത ഒരിക്കലും സംഘപരിവാറിനെ അനുവദിക്കില്ല.

സംവിധായകനെ അക്രമിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്ന സരോവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു എന്നതാണ് പ്രിയനന്ദനന് നേരെ അക്രമം അഴിച്ചുവിടാന്‍ ആര്‍എസ്എസ് കാട്ടാള സംഘത്തെ പ്രേരിപ്പിച്ചത്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ ഏത് വിധേനയും ചെറുത്തു തോല്‍പ്പിക്കാന്‍ പുരോഗമന മനസ്സുള്ള എല്ലാവരും കൈകോര്‍ക്ക് നില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. സംഘപരിവാറിനെ ഒറ്റപ്പെടുത്തുക, നാടിന്റെ സമാധാനത്തിന് വേണ്ടി പ്രതിരോധം തീര്‍ക്കുക-എഐഎസ്എഫ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com