തിരുവനന്തപുരം: ബൈക്കപകടത്തില്‍ ശരീരം തളര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ടയാള്‍ക്ക് പലിശ ഉള്‍പ്പെടെ 2.63 കോടി രൂപ നഷ്ടപരിഹാരം. ബൈക്കിന് പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ വെള്ളെക്കടവ് പാണാങ്കര ശോഭാ ഭവനില്‍ എന്‍എസ് ഹരികുമാറിനാണ് നഷ്ടപരിഹാരം ലഭ്യമാക്കിക്കൊണ്ടുള്ള വിധി വന്നത്. വേളിയിലെ 'ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേസ്' എന്ന സ്വകാര്യ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായിരുന്നു ഇദ്ദേഹം.
തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രിബ്യൂണലിന്റേതാണ് വിധി. സംസ്ഥാനത്തെ വാഹനാപകട കേസുകളില്‍ ഒരു തൊഴിലാളിക്ക് ഇതുവരെ വിധിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിത്. അപകടത്തില്‍പ്പെട്ട കാര്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്ന 'ഐസിഐസിഐ ലൊംബാര്‍ഡ്' ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി തുക ഒരു മാസത്തിനകം കോടതിയില്‍ കെട്ടിവയ്ക്കാനും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരമായി 1,99 കോടി രൂപയും കേസ് ഫയല്‍ ചെയ്ത 2015 മാര്‍ച്ച് 25 മുതല്‍ 8% പലിശയും കോര്‍ട്ട് ഫീസായി മൂന്നു ലക്ഷം രൂപയും കോടതി ചെലവായി 17 ലക്ഷം രൂപയും ഹര്‍ജിക്കാരന് നല്‍കാനാണ് ജഡ്ജി കെഇ സാലിഹിന്റെ വിധി.
2014 ജൂലൈ 20നു ഉച്ചയ്ക്ക് കവടിയാര്‍- വെള്ളയമ്പലം റോഡിലായിരുന്നു അപകടം നടന്നത്. അപ്പോള്‍ ഹരികുമാറിന് 47 വയസായിരുന്നു. അപകടശേഷം കിടപ്പിലായ ഹരികുമാറിന് ഇപ്പോള്‍ കസേരയില്‍ ചാരി ഇരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതു വീണ്ടെടുക്കാനായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ