അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം : സെന്‍കുമാറിനെതിരെ കണ്ണന്താനം

ഒരു മലയാളി അംഗീകരിക്കപ്പെടുമ്പോള്‍ ഒരുമിച്ച് നിന്ന് ആഹ്ലാദിക്കുകയാണ് വേണ്ടത്
അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം : സെന്‍കുമാറിനെതിരെ കണ്ണന്താനം

തിരുവനന്തപുരം : പത്മപുരസ്‌കാരത്തില്‍ നമ്പി നാരായണനെതിരെ രംഗത്തുവന്ന മുന്‍ഡിജിപി ടി പി സെന്‍കുമാറിനെ വിമര്‍ശിച്ച്  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഒരു മലയാളി അംഗീകരിക്കപ്പെടുമ്പോള്‍ ഒരുമിച്ച് നിന്ന് ആഹ്ലാദിക്കുകയാണ് വേണ്ടത്. എന്നാല്‍ മലയാളി ആദരിക്കപ്പെടുമ്പോള്‍ പാര വെക്കുക എന്ന മാനസിക പ്രശ്‌നമുണ്ട്. ഇത്തരത്തില്‍ അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് ഡിഎന്‍എ പ്രശ്‌നമാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. 

സെന്‍കുമാര്‍ ബിജെപി അംഗമല്ല. അദ്ദേഹം പാര്‍ട്ടി ഭാരവാഹിയുമല്ല. അദ്ദേഹത്തിന് എന്തും പറയാനുള്ള സ്വാതന്ത്യമുണ്ട്. ഇത് ജനാധിപത്യമല്ലേ. അയാല്‍ പറഞ്ഞതിന് തിരിച്ചും മറിച്ചും പറയേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു. 

പുരസ്‌കാരത്തിനായി എന്ത് സംഭാവനയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പിനാരായണന്‍ നല്‍കിയതെന്നാണ് ടിപി സെന്‍കുമാര്‍ ചോദിച്ചത്. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. പത്മാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നു. പുരസ്‌കാരം നല്‍കിയവര്‍ മറുപടി പറയണമെന്ന് സെന്‍കുമാര്‍ ആവശ്യപ്പെട്ടു. 

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു.

നമ്പി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്‌നം നല്‍കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്പിനാരായണന് പുരസ്‌കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com