തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നടപടി ചട്ട വിരുദ്ധമല്ലെന്ന് പൊലീസ്. റെയ്ഡിന് ശേഷം ഡിസിപി തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പോലീസ് സ്‌റ്റേഷനില്‍ ജിഡി എന്‍ട്രി രേഖപ്പെടുത്തിയിരുന്നതായും പോലീസ് വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തേരേസ ജോണ്‍, ഒപ്പമുണ്ടായിരുന്ന മെഡിക്കൽ കോളജ് സിഐ എന്നിവരിൽ നിന്നെല്ലാം ഐജിയുടെ ചുമതല വഹിക്കുന്ന എഡിജിപി മനോജ് എബ്രഹാം വിശദീകരണം തേടിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് ഡിജിപിക്ക് നൽകും.
പരിശോധന നടത്തിയത് ഓഫീസിൽ പ്രതികളുണ്ടെന്ന വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൈത്ര തെരേസ ജോൺ മജിസ്ട്രേറ്റിന് നൽകിയ സെർച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. താൻ പാർട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണിൽ വിളിച്ച് പറയുന്നത് കേട്ടിരുന്നു. പരിശോധന ചട്ടങ്ങൾ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡിസിപി ചൈത്ര തെരേസ ജോണും സംഘവും ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്. പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധിക ചുമതലയില്‍ നിന്ന് ചൈത്ര തെരേസ ജോണിനെ നീക്കിയിരുന്നു. ഇതോടെയാണ് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
ഡിസിപിയുടെ നടപടി മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണെന്നും ചട്ടവിരുദ്ധമായാണ് റെയ്ഡ് നടത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഡിസിപിക്കെതിരേ നടപടി ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ