പ്രസാദമൂട്ടിനും ഉട്ടു നേർച്ചയ്ക്കും രജിസ്ട്രേഷൻ നിർബന്ധമാക്കി; തെറ്റിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയോ ആറ് മാസം തടവോ ശിക്ഷ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2019 05:43 AM |
Last Updated: 29th January 2019 05:43 AM | A+A A- |
തൃശൂർ: ആരാധനാലയങ്ങളിലെ ഭക്ഷണ – പ്രസാദ വിതരണം രജിസ്ട്രേഷനില്ലാതെ നടത്താൻ അനുവദിക്കരുതെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവിട്ടു. ക്ഷേത്രങ്ങളിലെ പ്രസാദമൂട്ടിനും പള്ളികളിലെ ഊട്ടു നേർച്ചയ്ക്കുമെല്ലാം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷനില്ലെങ്കിൽ അത് കുറ്റമായി കണക്കാക്കും. നിയമം തെറ്റിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയോ ആറ് മാസം തടവോ ലഭിക്കും.
പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാര പദാർഥങ്ങളും രജിസ്ട്രേഷന്റെ പരിധിയിൽപ്പെടും. ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചർച്ച നടത്താൻ കമ്മീഷണർ നിർദേശിച്ചിരുന്നു.
ക്ഷേത്രങ്ങൾ, മുസ്‌ലിം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവയ്ക്കു പുതിയ തീരുമാനം ബാധകമാണ്. കൗണ്ടറുകൾ വഴി പ്രസാദ വിതരണം നടത്താൻ ലൈസൻസ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇപ്പോഴാണ് ഊട്ടു നേർച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത്.
പ്രസാദമടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ സുരക്ഷാ ഗുണനിലവാരും ഉറപ്പാക്കണം. പ്രസാദ നിർമാണത്തിനു വേണ്ടി വാങ്ങുന്ന അസംസ്കൃത ഭക്ഷ്യ വസ്തുക്കളുടെ ബില്ലുകളും വൗച്ചറുകളും സൂക്ഷിച്ചു വയ്ക്കണം. അന്നദാനം, ലഘു ഭക്ഷണ വിതരണം, ജല വിതരണം എന്നിവയും ഗുണ നിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷന് 100 രൂപയാണ് ഒരു വർഷത്തെ ഫീസ്. ഓൺലൈൻ വഴി അപേക്ഷ നൽകാം. അപേക്ഷകന്റെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഫോട്ടോയുമടക്കം അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കാം. അസി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാരും സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുമാണ് രജിസ്ട്രേഷൻ നടപടികൾ ഏകോപിപ്പിക്കുന്നത്.