തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കാക്കി നിക്കറിലാണ് ആ മനസ്സ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. മോദിക്ക് ഇപ്പോഴും സംഘ്പരിവാർ പ്രചാരകന്റെ മനസ്സാണ്. പ്രധാനമന്ത്രി എന്ന ഭരണഘടന പദവിയോട് തെല്ലെങ്കിലും മാന്യത പുലർത്തുന്നുണ്ടെങ്കിൽ ശബരിമലയിൽ സംഘ്പരിവാറുകാർ നടത്തിയ കോപ്രായങ്ങൾ തെറ്റാണെന്ന് പറയാനുള്ള ആർജവം കാണിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. .
ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഓഫ് ഇന്ത്യ(ബെഫി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ശബരിമല സന്നിധാനത്തിൽ ആർ.എസ്.എസ് നേതാക്കൾ അഴിച്ചുവിട്ട ആക്രമണമാണ് കേരളീയ സംസ്കാരത്തെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും പിണറായി പറഞ്ഞു.
വസ്തുതാ വിരുദ്ധമായ കാര്യം പ്രചരിപ്പിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ സംഘടിത ആക്രമണത്തിന് നേതൃത്വം കൊടുക്കാനാണ് മോദി തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയെ നേരിട്ട് ഇറക്കുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ