കോഴിക്കോട്: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മകള്‍ അമീനയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിർദേശത്തിൽ എതിര്‍പ്പുമായി കെഎസ് യു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ കൂടി ഇല്ലാത്ത അമീനയെ ആദ്യം പാര്‍ട്ടിയിലേക്കാണ് സ്വാഗതം ചെയ്യേണ്ടതെന്നും അല്ലാതെ സ്ഥാനാര്‍ത്ഥിത്വത്തിലേക്കല്ലെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അഭിപ്രായപ്പെട്ടു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കെ എസ് യുവിന്റെ എതിര്‍പ്പ് അഭിജിത്ത് അറിയിച്ചത്.
തിരുത്തല്‍ വാദത്തിന് നേതൃത്വംകൊടുത്ത എം ഐ ഷാനവാസിന്റെ മകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുന്നു. പക്ഷേ വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട് പോലെ നൂറ് ശതമാനം വിജയസാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ, ജനങ്ങളുടെ വികാരം ഉള്‍കൊള്ളാതെ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പാടില്ല. ഇക്കാര്യം കൃത്യമായി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അഭിജിത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വ്യക്തിത്വമായിരുന്നു ബഹു.എം.ഐ ഷാനവാസ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വ പദവികള്‍ വഹിച്ചുകൊണ്ട് പ്രതിസന്ധിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ നേതൃത്വം കൊടുത്ത നേതാവ് കൂടിയാണ് അദ്ദേഹം. ഒരുപക്ഷേ കേരളത്തിലെ കോണ്‍ഗ്രസ്സ് ചരിത്രത്തില്‍ തിരുത്തല്‍വാദ രാഷ്ട്രീയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് എം.ഐ. ബഹു.എം.ഐ ഷാനവാസിന്റ വിയോഗം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക്, വിശിഷ്യാ മലബാറിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചത് ... മറ്റൊരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് എം.ഐ ഷാനവാസിന്റ വിയോഗം പാര്‍ട്ടിക്കും സമൂഹത്തിനും എത്രമാത്രം നഷ്ടമാണുണ്ടാക്കിയതെന്ന് തിരിച്ചറിയപ്പെടുകയാണ്.. കെ.എസ്.യു.വിന് യൂത്ത് കോണ്‍ഗ്രസ്സിന്, കോണ്‍ഗ്രസ്സിന് പ്രതിസന്ധികളില്‍ കൈത്താങ്ങായ എം.ഐ ക്ക് പകരം മറ്റൊരു പകരക്കാരനെ പാര്‍ട്ടി നേതൃത്വം കണ്ടെത്തും എന്ന കാര്യത്തില്‍ തര്‍ക്കമില്ല... പക്ഷെ അറിഞ്ഞോ അറിയാതെയോ വയനാട് പാര്‍ലമെന്റ് സീറ്റില്‍ അദ്ദേഹത്തിന്റെ മകളുടെ പേര് വരെ ചര്‍ച്ച ചെയ്യപ്പെടുന്നത് കണ്ടു... തിരുത്തല്‍ വാദത്തിന് നേതൃത്വംകൊടുത്ത എം.ഐ ഷാനവാസിന്റെ മകള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നതിനെ ഇരു കൈകള്‍ നീട്ടി സ്വാഗതം ചെയ്യുന്നു... പക്ഷേ വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട് പോലെ 100% വിജയസാധ്യതയുള്ള മണ്ഡലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ,ജനങ്ങളുടെ വികാരം ഉള്‍കൊള്ളാതെ ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ പാടില്ലെന്ന് കൃത്യമായി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും.. വ്യക്തി ജീവിതത്തില്‍ നിന്ന് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ വേണ്ടി എം.ഐയുടെ മകള്‍ കടന്നു വരുമ്പോള്‍ പരിപൂര്‍ണ്ണ പിന്തുണയുമായി അവര്‍ക്കൊപ്പം ഞാനുള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ ഉണ്ടാകും.. അതുകൊണ്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറായാല്‍ കൃത്യമായ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നു അവരുടെ കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരം കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒരുക്കണമെന്നും ബഹു. പാര്‍ട്ടി നേതാക്കളെ അറിയിക്കും. ബഹുമാനപ്പെട്ട എ.ഐ.സി.സി പ്രസിഡണ്ട് ശ്രീ.രാഹുല്‍ഗാന്ധി സൂചിപ്പിച്ച പോലെ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നട്ടെല്ലായ ബൂത്ത് തല പ്രവര്‍ത്തകരുടെ കൂടി വികാരം ഉള്‍ക്കൊണ്ട് വയനാടിന്റെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടും.....
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ