തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഈ വർഷവും മലയാളത്തിൽ ചോദ്യങ്ങൾ ഉണ്ടാകില്ല. സമയക്കുറവ് മൂലമാണ് മലയാളത്തിൽ ചോദ്യം തയാറാക്കുന്നത് ഒഴിവാക്കുന്നത്. മലയാളം നിർബന്ധമാക്കി നിയമം നിലവിൽ വന്നതിന് പിന്നാലെയാണ് ചോദ്യങ്ങളുടെ മലയാള വിവർത്തനം ഉൾപ്പെടുത്താൻ നിർദ്ദേശം വന്നത്. അടുത്ത വർഷം മുതൽ ചോദ്യപേപ്പറിൽ മലയാള വിവർത്തനം ഉണ്ടാകും.
ഫെബ്രുവരി ആദ്യവാരം തന്നെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഫെബ്രുവരി 28 വരെയാണ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നത്. അപേക്ഷയുടെ പ്രിന്റൗട്ട് കമീഷണർക്ക് അയക്കേണ്ടതില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതുനുപകരം അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ പരീക്ഷാർത്ഥികൾ ഓൺലൈനായി അപ്ലോഡ് ചെയ്താൽ മതി. മാർച്ച് 31 വരെയാണ് രേഖകൾ സമർപ്പിക്കാനുള്ള സമയം.
ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ നമ്പർ അപേക്ഷയിൽ നൽകിയാൽ ഓൺലൈനായി പരിശോധന പൂർത്തിയാക്കുന്ന സംവിധാനവും ഈ വർഷം പരീക്ഷിക്കും.
ഏപ്രിൽ 22, 23 തീയതികളിലാണ് എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ നടക്കുക. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് മേയ് അഞ്ചിന് നടക്കും. പ്രവേശനപരീക്ഷക്ക് നെഗറ്റിവ് മാർക്ക് തുടരും. ഇത്തവണ സ്പോട്ട് അഡ്മിഷനും ഓൺലൈനായി നടത്തും. നേരത്തേ മുഖ്യ അലോട്ട്മെന്റുകൾ മാത്രമാണ് ഓൺലൈനായി നടത്തിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ