നടുറോഡിലിട്ട് പൊലീസിനെ മര്‍ദിച്ച കേസിലെ പ്രതി മന്ത്രി പങ്കെടുത്ത ചടങ്ങില്‍; കണ്ടിട്ടും കാണാതെ പൊലീസ്

മന്ത്രിമാരായ എ.കെ. ബാലനും ജലീലും എത്തിയ ചടങ്ങില്‍ സദസ്സില്‍ ആദ്യാവസാനം നസീം ഉണ്ടായിരുന്നു
നടുറോഡിലിട്ട് പൊലീസിനെ മര്‍ദിച്ച കേസിലെ പ്രതി മന്ത്രി പങ്കെടുത്ത ചടങ്ങില്‍; കണ്ടിട്ടും കാണാതെ പൊലീസ്

തിരുവനന്തപുരം; പാളയത്ത് പൊലീസിനെ നടുറോഡില്‍ വളഞ്ഞിട്ടു മര്‍ദിച്ച കേസിലെ മുഖ്യപ്രതി മന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുന്‍ നിരയില്‍. എസ്എഫ്‌ഐ നേതാവായ നസീമാണ് പൊതുപരിപാടിയില്‍ ഇരിക്കുന്ന ദ്യശ്യങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ നസീം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന പരിപാടിയിലാണ് ഒളിവില്‍ കഴിയുന്ന നസീം പങ്കെടുത്തത്. മന്ത്രിമാരായ എ.കെ. ബാലനും ജലീലും എത്തിയ ചടങ്ങില്‍ സദസ്സില്‍ ആദ്യാവസാനം നസീം ഉണ്ടായിരുന്നു. 

മന്ത്രിമാര്‍ക്ക് സുരക്ഷ ഒരുക്കാനും മറ്റുമായി നിരവധി പൊലീസുകാര്‍ എത്തിയെങ്കിലും നസീമിനെ കണ്ടതായി ഭാവിച്ചില്ല. സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാക്കളുടെ ഇടപെടല്‍ മൂലമാണ് ഇയാളെ പിടികൂടാത്തതെന്ന ആരോപണം ശക്തമാണ്. നേരത്തേ വനിതാ മതിലില്‍ അടക്കം നസീം പങ്കെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടും അറസ്റ്റ് ഉണ്ടായില്ല.

ഡിസംബര്‍ 12 നാണ് പാളയം യുദ്ധസ്മാരകത്തിനു സമീപം ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരെ ഇരുപതോളം എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പൊലീസ് അറസ്റ്റ് ചെയ്തവരെ എസ്എഫ്‌ഐ നേതാക്കള്‍ ബലമായി പിടിച്ചിറക്കി കൊണ്ടു പോവുകയും ചെയ്തിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും നസീമിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നു കണ്ടെത്തിയിരുന്നു. സംഭവം വിവാദമായതോടെ കേസില്‍ പ്രതിചേര്‍ത്തവരില്‍ ചിലര്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ നസീം ഒളിവിലാണ് എന്നായിരുന്നു പൊലീസ് ഭാഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com