രാമായണം ഉള്ളപ്പോള്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം എന്തിന്?; കോടിക്കണക്കിന് കുട്ടികള്‍ പട്ടണി കിടക്കുമ്പോള്‍ രാമന്റെ കൂറ്റന്‍ പ്രതിമ എന്തിന്?: ഡോ. എം ലീലാവതി

ശ്രീരാമന് മഹത്തായ സ്മാരകമായി വാല്മീകി രാമായണം ഉള്ളപ്പോള്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളതെന്ന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ. എം ലീലാവതി
രാമായണം ഉള്ളപ്പോള്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം എന്തിന്?; കോടിക്കണക്കിന് കുട്ടികള്‍ പട്ടണി കിടക്കുമ്പോള്‍ രാമന്റെ കൂറ്റന്‍ പ്രതിമ എന്തിന്?: ഡോ. എം ലീലാവതി


കളമശേരി: ശ്രീരാമന് മഹത്തായ സ്മാരകമായി വാല്മീകി രാമായണം ഉള്ളപ്പോള്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് രാഷ്ട്രീയലക്ഷ്യങ്ങളാണുള്ളതെന്ന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഡോ. എം ലീലാവതി പറഞ്ഞു. ശ്രീരാമനെ അറിയാനും ആദരിക്കാനുമായി വാല്മീകി മഹര്‍ഷിയുടെ രാമായണം വായിച്ചുപഠിക്കുകയാണ് വേണ്ടതെന്നും ഡോ.  ലീലാവതി പറഞ്ഞു. വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷവും തന്റെ നിലപാടുകളും പങ്കുവയ്ക്കുകയായിരുന്നു ലീലാവതി. 

ദുര്‍ഭരണമില്ലാത്ത രാജ്യമെന്ന നിലയ്ക്കാണ് ഗാന്ധിജി ഇന്ത്യയെ രാമരാജ്യമായി സ്വപ്നം കണ്ടത്. മഹാനായ മനുഷ്യനാരെന്ന ചോദ്യത്തിനുത്തരമായാണ് വാല്മീകി രാമായണം രചിച്ചത്. ഈ രാമായണത്തേക്കാള്‍ വലിയ രാമക്ഷേത്രമില്ല. നിസ്വരായ മനുഷ്യര്‍ സര്‍വവ്യാപിയായ ഈശ്വരനെ ക്ഷേത്രത്തിനകത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വൈരുധ്യമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ ഇവര്‍ പ്രകടിപ്പിക്കുന്നത് ഉള്ളില്‍ത്തട്ടിയ ഭക്തിയല്ല. ദൈവത്തിന്റെ പേരില്‍ കേരളത്തിലും പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്.

രാമന്റെ കൂറ്റന്‍ പ്രതിമ പണിയുന്നെന്ന് കേള്‍ക്കുന്നു.  കോടിക്കണക്കിന് കുട്ടികള്‍ രാജ്യത്ത് പട്ടിണിക്കാരായുണ്ട്. അവരുടെ പട്ടിണി മാറ്റേണ്ട പണം രാമന്റെയും പട്ടേലിന്റെയുമൊക്കെ പ്രതിമ നിര്‍മിക്കാന്‍ ചെലവഴിക്കുന്നതിനോട് യോജിക്കാനാകില്ല. ഈ പ്രവണതയെ എക്കാലത്തും എതിര്‍ക്കുന്നയാളാണ് ഞാന്‍.

രണ്ടുലക്ഷം ശ്ലോകങ്ങളാണ്  വാല്മീകി രാമായണത്തിലുള്ളത്. രണ്ടുവര്‍ഷമെടുത്ത് പരസഹായമില്ലാതെയാണ് വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ദിവസം മുപ്പത്തഞ്ചോളം ശ്ലോകങ്ങള്‍ വീതം വിവര്‍ത്തനം ചെയ്ത് 2009ല്‍ പൂര്‍ത്തിയാക്കി. നാലുവര്‍ഷം കഴിഞ്ഞാണ് പുസ്തകമാക്കാനായത്. മൂന്നു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. അവാര്‍ഡ് ലഭിച്ചതോടെ പുസ്തകത്തെപ്പറ്റി കൂടുതല്‍പേര്‍ അറിയുകയും  വായിക്കുകയും ചെയ്യും. അതും അവാര്‍ഡുകൊണ്ടുള്ള നേട്ടമാണ് -ഡോ. ലീലാവതി പറഞ്ഞു.

വര്‍ണരാജി എന്ന കൃതിക്കായിരുന്നു ആദ്യ കേന്ദ്രസാഹിത്യ  അവാര്‍ഡ് ലഭിച്ചത്. ഇപ്പോഴത്തെ  അവാര്‍ഡ്  കഠിനപ്രയത്‌നത്തിനു കിട്ടിയ അംഗീകാരമായാണ് കണക്കാക്കുന്നത്.- ലീലാവതി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com