തിരുവനന്തപുരം : എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി. ഇന്നു രാവിലെ മാത്രം 100ലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി ഏറെ ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 60 സര്‍വീസുകളാണ് റദ്ദാക്കിയത്.
അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ അടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല. അവധിയിലുള്ളവര്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ പ്രതിസന്ധി എറണാകുളം ഡിപ്പോയെ ബാധിക്കില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ഇന്ന് പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാനാണ് ആലോചിക്കുന്നത്. ഇന്നലെ 606 സര്‍വീസുകളാണ് റദ്ദാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ