നെടുങ്കണ്ടം കസ്റ്റഡിമരണം : രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും ; അന്വേഷണത്തില്‍ അതൃപ്തി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം

അനുഭാവപൂര്‍വമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഇരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം
നെടുങ്കണ്ടം കസ്റ്റഡിമരണം : രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും ; അന്വേഷണത്തില്‍ അതൃപ്തി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം : നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ വീട്ടുകാര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാജ്കുമാറിന്റെ അമ്മ കസ്തൂരി ബാര്യ വിജയമ്മ, കുട്ടികള്‍ എന്നിവരടക്കമുള്ള കുടുംബാംഗങ്ങളാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കും. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളില്‍ അനുഭാവപൂര്‍വമായ തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ഇരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. 

അതേസമയം നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡി മര്‍ദ്ദനം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എവിടെ വച്ചായിരുന്നു മര്‍ദ്ദനം, ആരാണ് മര്‍ദ്ദിച്ചത് തുടങ്ങിയ വിവരങ്ങളാണ് അന്വേഷിക്കുന്നത്.  കസ്റ്റഡി മര്‍ദ്ദനം നടന്ന നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെത്തി സംഘം ഇന്ന് തെളിവെടുത്തേക്കും. രാജ്കുമാറിന്റെ വാഗമണിലെ ബന്ധുക്കളുടെയും അയല്‍ക്കാരുടെയും മൊഴിയും രേഖപ്പെടുത്തും.

കൂടാതെ രാജ്കുമാറിനെ പാര്‍പ്പിച്ച പീരുമേട് സബ് ജയിലും അന്വേഷണ സംഘം സന്ദര്‍ശിച്ച് തെളിവെടുക്കും. ജയിലില്‍ വെച്ചും രാജ്കുമാറിനെ മര്‍ദിച്ചിരുന്നു എന്ന് സഹതടവുകാരന്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യ്തതില്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും ചുമത്തി കേസെടുക്കണമെന്നാണ് രാജ് കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. 

അിനിടെ രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും, ബിജെപിയും സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നാളെ വാഗമണ്ണില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കുന്നുണ്ട്. സമരവുമായി സിപിഐ യുവജന സംഘടനയായ എഐവൈഎഫും രംഗത്തുണ്ട്. ഇടുക്കി എസ്പിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com