തിരുവനന്തപുരം: നോക്കാൻ ആളില്ലെന്ന കാരണത്താൽ കൊടുംവെയിലിൽ പിതാവിനെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. വട്ടിയൂർക്കാവ് സ്വദേശിയായ റിട്ട. എസ് ഐയ്ക്ക് നേരെയാണ് മക്കളുടെ ഈ ക്രൂരത. നാലുമണിക്കൂറോളം റോഡിൽ ഇരിക്കേണ്ടി വന്ന പിതാവിന് പൊലീസും നാട്ടുകാരുമാണ് തുണയായത്.
ഏഴ് ആൺമക്കളുള്ള ഇദ്ദേഹത്തിന് പെൻഷൻ തുകയായി പ്രതിമാസം 27,000 രൂപ വരുമാനവുമുണ്ട്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ഇയാളുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവരെ കാണാൻ ഒപ്പം താമസിച്ചിരുന്ന മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡിൽ ഇരുത്തിയത്.
രാവിലെ എട്ടുമണിയോടെ റോഡിൽ ഇരിക്കാൻ തുടങ്ങിയ അദ്ദേഹം ഉച്ചയായിട്ടും അവിടെത്തന്നെ ഇരിക്കുന്നത് കണ്ടാണ് നാട്ടുകാർ ഇടപെട്ടത്. ഇവർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പിതാവിനെ എത്തിച്ചെങ്കിലും സ്ഥലസൗകര്യമില്ലെന്നുപറഞ്ഞ് അയാൾ കൈയൊഴിഞ്ഞു. മക്കളെ വിളിച്ചുവരുത്തി ചർച്ചചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മക്കൾ ഉപേക്ഷിച്ചിട്ടും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പിതാവ് തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ