പുതിയ വാദങ്ങളുമായി യുവതി, മറുപടി പറയാന്‍ സമയം വേണമെന്ന് ബിനോയ്; ജാമ്യാപേക്ഷ വീണ്ടും മാറ്റി

ഇന്ന് കേസ് പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇരുഭാഗത്തിന്റെയും വാദം വിശദമായി കേട്ടശേഷം വിധി പറയാന്‍ നാളത്തേയ്ക്ക് മാറ്റുകയായിരുന്നു
പുതിയ വാദങ്ങളുമായി യുവതി, മറുപടി പറയാന്‍ സമയം വേണമെന്ന് ബിനോയ്; ജാമ്യാപേക്ഷ വീണ്ടും മാറ്റി

മുംബൈ: വിവാഹം വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ. ഇന്ന് കേസ് പരിഗണിച്ച മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇരുഭാഗത്തിന്റെയും വാദം വിശദമായി കേട്ടശേഷം വിധി പറയാന്‍ നാളത്തേയ്ക്ക് മാറ്റുകയായിരുന്നു. അതേസമയം ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ യുവതി വാദങ്ങള്‍ അഭിഭാഷകന്‍ മുഖേനെ എഴുതി നല്‍കി. യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടെയുളള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന് മറുപടി പറയാന്‍ സാവകാശം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് കണക്കിലെടുത്താണ് കേസ് വിധി പറയാന്‍ നാളത്തേയ്ക്ക് മാറ്റിയത്.

കഴിഞ്ഞ മാസം 27ന് കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരിയുടെ ഇടപെടല്‍ ഹര്‍ജി അനുവദിച്ച കോടതി വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ബിനോയിക്ക് ജാമ്യം നല്‍കുന്നതിനെ അന്ന് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ബിനോയിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണം. ബിനോയിക്കെതിരെയുള്ളത് ഗുരുതര കുറ്റമായതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബിനോയ് വാദിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com