സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : അനിശ്ചിതത്വം നീക്കാന്‍ സര്‍ക്കാര്‍ ; മാനേജ്‌മെന്റുകളുമായി ഇന്ന് ചര്‍ച്ച

ഫീസ് പുതുക്കി നിശ്ചയിക്കാന്‍ വൈകിയതാണ് ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയത്
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം : അനിശ്ചിതത്വം നീക്കാന്‍ സര്‍ക്കാര്‍ ; മാനേജ്‌മെന്റുകളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റും സര്‍ക്കാരും ഇന്ന് ചര്‍ച്ച നടത്തും. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് ഇന്നത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്താണ് ചര്‍ച്ച. ഫീസ് നിര്‍ണയിക്കാതെ മെഡിക്കല്‍ പ്രവേശനനടപടികള്‍ ആരംഭിക്കുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചതിനാലാണ് ചര്‍ച്ച നേരത്തെയാക്കിയത്.

ഫീസ് പുതുക്കി നിശ്ചയിക്കാന്‍ വൈകിയതാണ് ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ തവണ ചെയ്തതുപോലെ ബോണ്ട് വാങ്ങി പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എം.ബി.ബി.എസ് പ്രവേശനത്തിനായി സര്‍ക്കാര്‍ നിയമസഭയില്‍ മെഡിക്കല്‍ ബില്‍ അവതരിപ്പിക്കുകയും അത് നിയമമാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ഫീസ് നിര്‍ണയ സമിതിയും മേല്‍നോട്ട സമിതിയും രൂപീകരിക്കുകയും ചെയ്തു.

എന്നാല്‍ കൃത്യമായ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാരിനായില്ല. ബോണ്ട് വാങ്ങി പ്രവേശനം നല്‍കുന്നതിനോട് മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് യോജിപ്പില്ല. ഈ സാഹചര്യത്തിലാണ് പ്രവേശന നടപടികള്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനും തീരുമാനിച്ചത്.

മെഡിക്കല്‍ മാനേജുമെന്റുകളുമായി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്താനും നിലവിലെ പ്രതിസന്ധി മറികടക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം ഫീസ് വര്‍ധിപ്പിക്കുകയെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഡീംഡ് സര്‍വകലാശാലകള്‍ വാങ്ങുന്ന ഉയര്‍ന്ന ഫീസ് വാങ്ങാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും അത് കോടതി അംഗീകരിച്ചതാണെന്നുമാകും മാനേജ്‌മെന്റ് ചര്‍ച്ചയില്‍ ഉന്നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍

മെഡിക്കല്‍ പ്രവേശനത്തിന് 85 ശതമാനം സീറ്റില്‍ 12ലക്ഷം ഫീസ് വേണമെന്നാണ് മാനേജ്‌മെന്റുകളുടെ പുതിയ ആവശ്യം. 15ശതമാനം എന്‍ആര്‍ഐ സീറ്റുകളില്‍ 30 ലക്ഷം വേണമെന്നും മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇത് ഉന്നയിക്കും. ആവശ്യം അംഗീകരിച്ചാല്‍ 10ശതമാനം നിര്‍ധന വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുമെന്നും മാനേജ്‌മെന്റുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com