അത് കേന്ദ്രസര്‍ക്കാര്‍ പദ്ധതി; പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് സംസ്ഥാന സര്‍ക്കാര്‍ വരുമാന പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം: എകെ ബാലന്‍

9, 10 ക്ലാസുകള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ്. സമാനമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിലവിലില്ല
അത് കേന്ദ്രസര്‍ക്കാര്‍ പദ്ധതി; പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് സംസ്ഥാന സര്‍ക്കാര്‍ വരുമാന പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജം: എകെ ബാലന്‍

തിരുവനന്തപുരം: 9, 10 ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് കേരളത്തില്‍ ആദ്യമായി വരുമാന പരിധി ഏര്‍പ്പെടുത്തിയെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന മന്ത്രി എകെ ബാലന്‍. 9, 10 സ്റ്റാന്‍ഡേര്‍ഡുകളിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡപ്രകാരം 2.50 ലക്ഷം രൂപയാണ് അര്‍ഹതക്കുള്ള വരുമാന പരിധി. 2012ലും 2017 ലും കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച മാര്‍ഗരേഖകളില്‍ വരുമാന പരിധിയുടെ കാര്യം ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. 9, 10 ക്ലാസുകള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ്. സമാനമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിലവിലില്ലയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. 

ഒന്നു മുതല്‍ എട്ട് വരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഒരു വരുമാന പരിധിയുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 2000 രൂപ പ്രാഥമിക വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. പോസ്റ്റ് മട്രിക് വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധകമാക്കാതെയാണ് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നത്. പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധകമാക്കാതെ ആനുകൂല്യം നല്‍കുന്നുണ്ട്. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ നല്‍കുന്ന ലംപ്‌സം ഗ്രാന്റ്, അതീവ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കുള്ള സ്‌റ്റൈപ്പന്റ് എന്നിവക്കും വരുമാന പരിധി ബാധകമല്ല. പോസ്റ്റ് മട്രിക് തലത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലും സ്വാശ്രയ കോളജുകളിലെ ഗവണ്മെന്റ് ക്വാട്ടയിലും സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് ആനുകൂല്യം നല്‍കുന്നത്. അതിന് വരുമാന പരിധി ബാധകമല്ല.- അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് രാജ്യവ്യാപകമായി ബാധകമാക്കിയ മാനദണ്ഡത്തിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്ത രാഷ്ട്രീയ ഉദ്ദേശ്യത്തോടെയുള്ളതാണ്. പട്ടികജാതിക്കാര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം കിട്ടുന്നതിന് വിവേചനപരമായ മാനദണ്ഡം വെക്കുന്നത് തെറ്റായ നടപടിയാണ്. 9, 10 സ്റ്റാന്‍ഡേര്‍ഡുകളില്‍ രണ്ടര ലക്ഷം രൂപക്കു മുകളില്‍ വരുമാനമുള്ള പട്ടികജാതി വിഭാഗത്തിലെ രക്ഷിതാക്കളുടെ മക്കള്‍ക്ക് എന്ത് ആനുകൂല്യം നല്‍കാന്‍ കഴിയും എന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുന്നതാണ്.-മന്ത്രി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com