ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ച നാല് ദിവസവും പൊലീസുകാര്‍ മദ്യപിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരുദിവസം പോലും രാജ്കുമാറിനെ ഉറങ്ങാന്‍ അനുവദിച്ചില്ല. സ്റ്റേഷന്‍ വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ തേച്ചു.
മര്‍ദനത്തിന്റെ വിവരങ്ങള്‍ ഇടുക്കി എസ്പിയെ അറിയിച്ച ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ നെടുങ്കണ്ടം എസ്ഐ കെഎ സാബു ഭീഷണിപ്പെടുത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എന്നാല്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന കാര്യങ്ങള്‍ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതരെ അറിയിക്കുന്നതില്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ഗുരുതരമായ വീഴ്ചവരുത്തിയതായും കണ്ടെത്തി.
അതിനിടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതി ഇടപെടും. രാജ്കുമാറിന്റെ റിമാൻഡിൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വിജിലൻസ് രജിസ്ട്രാറെ ചുമതലപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ