നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്യുന്നതായ വിവരം അറിയിച്ചയുടന്‍ എസ്‌ഐ സാബു കുഴഞ്ഞുവീണു. എസ്‌ഐയെ ഉടന്‍ തന്നെ കോട്ടയത്തെ ആശുപത്രിയില്‍ എത്തിച്ചു
മരിച്ച രാജ്കുമാര്‍
മരിച്ച രാജ്കുമാര്‍

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ എസ്‌ഐ അടക്കം രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍. എസ്‌ഐ കെഎ സാബു, സിവില്‍ പൊലീസ് ഓഫിസര്‍ സജീവ് ആന്റണി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ചിട്ടി തട്ടിപ്പു കേസില്‍ കസ്റ്റഡിയില്‍ എടുത്ത രാജ് കുമാറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ക്രൈം ബ്രാഞ്ച് നടപടി. രാജ്കുമാറിനെ പൊലീസ് അനധികൃതമായി നൂറു മണിക്കൂറിലേറെ കസ്റ്റഡിയില്‍ വച്ചതായും ക്രൂരമായി മര്‍ദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

എസ്‌ഐ കെഎ സാബുവിന്റെ നേതൃത്വത്തിലാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്കുമാറിന്റെ മരണത്തിലേക്കു നയിച്ച കസ്റ്റഡി മര്‍ദനം എസ്‌ഐയുടെ നേതൃത്വത്തിലാണ് നടന്നതെന്നായുന്നു ആരോപണം. വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി തന്നെ എസ്‌ഐയേയും സിപിഒ സജീവ് ആന്റണിയെയും കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. ഇന്നു രാവിലൊണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഏഴു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ചു പേരെ സ്ഥലംമാറ്റുകയും ചെയ്തു. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്, കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചിരുന്നത്. ഈ കാലാവധി ഞായറാഴ്ച തീരാനിരിക്കെയാണ് അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്കു കടന്നിരിക്കുന്നത്. കൂടുതല്‍ അറസ്റ്റ് പിന്നാലെയുണ്ടാവുമെന്നാണ് സൂചന.
 

അറസ്റ്റ് ചെയ്യുന്നതായ വിവരം അറിയിച്ചയുടന്‍ എസ്‌ഐ സാബു കുഴഞ്ഞുവീണു. എസ്‌ഐയെ ഉടന്‍ തന്നെ കോട്ടയത്തെ ആശുപത്രിയില്‍ എത്തിച്ചു. ഇസിജിയില്‍ ചെറിയ വേരിയേഷനുണ്ടെന്നും നിരീക്ഷണം തുടരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com