പത്തനംതിട്ട: ശബരിമല യുവതി പ്രവേശം സംബന്ധിച്ച് നിയമ നിര്‍മാണം ഉടനില്ലെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ സൂചിപ്പിച്ച സാഹചര്യത്തില്‍ ശബരിമല കര്‍മ സമിതി നാളെ യോഗം ചേരും. നാളെ രാവിലെ പന്തളത്താണ് യോഗം. വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും സമരങ്ങള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതും യോഗത്തിൽ ചർച്ചയാകും.
ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കര്‍മ സമിതിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി എങ്ങനെ സമരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നതും വെല്ലുവിളിയാണ്.
ശബരിമലയില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമ നിര്‍മാണത്തിനില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുമോ എന്ന് എംപിമാരായ ശശി തരൂരും ആന്റോ ആന്റണിയും ലോക്‌സഭയില്‍ ചോദിച്ചിരുന്നു. എന്നാല്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ