ഇടുക്കി: പീരുമേട് സബ് ജയിലില്‍ രാജ്കുമാര്‍ മരിച്ച കേസില്‍ ഇടുക്കി ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി ക്രൈംബ്രാഞ്ച്. കുറ്റം മറച്ചു വയ്ക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു. ഇതിനായി ഗൂഢാലോചന നടത്തിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
നടപടിക്രമങ്ങൾ പാലിക്കാതെ ജൂൺ 12 മുതൽ 16 വരെ അനധികൃതമായി കസ്റ്റഡിയിൽ വച്ചു. 13ന് കുമാറിനു സ്റ്റേഷൻ ജാമ്യം നൽകിയെന്നു വ്യാജ രേഖയുണ്ടാക്കി. ജനറൽ ഡ്യൂട്ടി (ജിഡി) ചാർജുള്ള ഉദ്യോഗസ്ഥരും റൈറ്ററും കസ്റ്റഡി വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതായും ക്രൈംബ്രാഞ്ച് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് തിരുവനന്തപുരത്ത് എഡിജിപിയുമായി ചർച്ച നടത്തി തുടർ നടപടികൾ തീരുമാനിച്ചേക്കും.
കേസില്‍ എസ്‌ഐ കെ സാബു, ഡ്രൈവര്‍ സിപിഒ സജിമോന്‍ ആന്റണി എന്നിവരെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ക്രൈം
ബ്രാഞ്ച് പ്രത്യേക സംഘം പിടികൂടിയ എസ്‌ഐയും പൊലീസ് ഡ്രൈവറും ചോദ്യം ചെയ്യലിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തെളിവുകള്‍ ക്രൈംബ്രാഞ്ച് അക്കമിട്ടു നിരത്തിയതോടെ ഇരുവരും നിശബ്ദരായി. കുമാറിനെ മര്‍ദിച്ചതായി ഇരുവരും സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. അബദ്ധം പറ്റിയെന്നും, മര്‍ദനം കൊല്ലാന്‍ ഉദ്ദേശിച്ചല്ലെന്നും ഇരുവരും മൊഴി നല്‍കിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ