എസ്പിയെ കുരുക്കി എസ്‌ഐയുടെ മൊഴി ; അനധികൃത കസ്റ്റഡി എസ്പിയുടെ നിര്‍ദേശപ്രകാരം ; ഉരുട്ടലിന് പുറമെ ഉഴിച്ചിലിനും വിധേയനാക്കി

രണ്ടു ദിവസം കൂടി കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍ തുടരാനാണ് എസ്പി പറഞ്ഞത്. ഡിഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ്പി പറഞ്ഞെന്നും സാബു മൊഴി നല്‍കി
എസ്പിയെ കുരുക്കി എസ്‌ഐയുടെ മൊഴി ; അനധികൃത കസ്റ്റഡി എസ്പിയുടെ നിര്‍ദേശപ്രകാരം ; ഉരുട്ടലിന് പുറമെ ഉഴിച്ചിലിനും വിധേയനാക്കി

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ് പി കെ ബി വേണുഗോപാല്‍ കുരുക്കിലേക്ക്. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ് പി വേണുഗോപാല്‍ അറിഞ്ഞിരുന്നുവെന്ന് അറസ്റ്റിലായ നെടുങ്കണ്ടം മുന്‍ എസ്‌ഐ  സാബു മൊഴി നല്‍കി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വെക്കാന്‍ എസ്പി നിര്‍ദേശം നല്‍കി. രണ്ടു ദിവസം കൂടി കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യല്‍ തുടരാനാണ് എസ്പി പറഞ്ഞത്. ഡിഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ്പി പറഞ്ഞെന്നും സാബു മൊഴി നല്‍കി. കട്ടപ്പന ഡിവൈഎസ്പിയെയും വിവരം അറിയിച്ചിരുന്നുവെന്നും എസ്‌ഐ സാബു ക്രൈംബ്രാഞ്ചിനെ അറിയിച്ചു. 

12-ാം തീയതി വൈകീട്ട് അഞ്ചു മണിമുതല്‍ രാജ്കുമാറിനെ ക്രൂരമര്‍ദനത്തിന് വിധേയമാക്കി. മര്‍ദനത്തില്‍ അവശനായ രാജ്കുമാറിനെ ഉഴിച്ചിലിനും വിധേയനാക്കി. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്പാണ് ഉഴിച്ചിലിന് ആളെ കൊണ്ടുവന്നത്. പൊലീസ് കാന്റിനിലാണ് തൈലം ചൂടാക്കിയത്. രാജ്കുമാറിന്റെ പക്കല്‍ നിന്നും പടിച്ചെടുത്ത പണത്തില്‍ നിന്ന് 2000 രൂപ ഇതിന് പ്രതിഫലം നല്‍കി. സ്റ്റേഷനില്‍ നടന്ന ഓരോ സംഭവങ്ങളും എസ് പി യഥാസമയം അറിഞ്ഞിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും എസ്പിയെ അറിയിച്ചിരുന്നു. രാജ്കുമാറിന്‍ഖെ കയ്യിലെ പണം എവിടെയെന്ന് കണ്ടെത്തും വരെ ചോദ്യം ചെയ്യല്‍ തുടരാനാണ് എസ്പി നിര്‍ദേശിച്ചതെന്നും എസ് ഐ സാബു ക്രൈംബ്രാഞ്ചിനോട് മൊഴി നല്‍കി. 

രാജ്കുമാറിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ നിന്നാണ് തെളിവെടുപ്പിന് കൊണ്ടുപോയ സമയത്തെ ചെലവുകള്‍ വഹിച്ചതെന്നും പൊലീസുകാര്‍ സമ്മതിച്ചിട്ടുണ്ട്. രാജ്കുമാറിനെ മുട്ടിന് താഴെയും തുടയിലും കാല്‍വെള്ളയിലുമാണ് ക്രൂരമായി മര്‍ദിച്ചത്. എസ്‌ഐ സാബു, എഎസ്‌ഐ, സിപിഒ നിയാസ്, പൊലീസ് ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരാണ് രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. മര്‍ദനത്തില്‍ മറ്റ് പൊലീസുകാരുടെ പങ്കും അന്വേഷണസംഘം പരിശോധിക്കുകയാണ്.

മര്‍ദനത്തില്‍ അവശനായ രാജ്കുമാറിനെ 13-ാം തീയതി സ്‌റ്റേഷനില്‍ നിന്നും ജാമ്യംത്തില്‍ വിട്ടു എന്ന വ്യാജരേഖ ഉണ്ടാക്കിയെന്നും പൊലീസുകാര്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിട്ടുണ്ട്. രാജ്കുമാറിനെ 12-ാം തീയതി നാലുമണിക്കാണ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്ന് കേസിലെ മറ്റൊരു പ്രതിയായ മഞ്ജു വെളിപ്പെടുത്തിയിരുന്നു. വിവാദമായതോടെ, രാജ്കുമാറിനെ 15 നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചിരുന്നു. രാജ്കുമാറിനെ 15 നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com