തിരുവനന്തപുരം: വരുംദിവസങ്ങളിൽ മഴയുടെ ലഭ്യത ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഈ മാസം 15 വരെ സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ്ങിന് സാധ്യതയില്ലെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള. അണക്കെട്ടുകളിൽ വെള്ളം കുറവാണെങ്കിലും 15 വരെ കാത്തശേഷം ആവശ്യമെങ്കിൽ ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്താമെന്നാണ് ബോർഡിന്റെ തീരുമാനം.
നിലവിൽ 7.6 കോടി യൂണിറ്റ് വൈദ്യുതിയാണ് ഒരുദിവസം സംസ്ഥാനത്ത് വേണ്ടിവരുന്നത്. ഇതിൽ 1.2 കോടി യൂണിറ്റ് മാത്രമാണ് ഇവിടെ ഉത്‌പാദിപ്പിക്കുന്നത്. 15 വരെ ഈ നില തുടരുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ഉത്പാദനത്തിന്റെയും ലഭ്യതയുടെയും നില വിലയിരുത്താൻ ഇന്ന് വൈദ്യുതി ബോർഡ് യോഗം ചേരും.
വെള്ളിയാഴ്ചമുതൽ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചയോടെ മഴ കുറയാൻ സാധ്യതയുണ്ട്. അതിനുശേഷം 15 മുതൽ ശക്തമായേക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ