എംഎല്‍എ ഇല്ലാത്ത ബുദ്ധിമുട്ട് ജനം അനുഭവിക്കരുത്; അതുകൊണ്ടു മാത്രമാണ് മഞ്ചേശ്വരം കേസില്‍ നിന്ന് പിന്‍മാറിയത്: കെ സുരേന്ദ്രന്‍

അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്
എംഎല്‍എ ഇല്ലാത്ത ബുദ്ധിമുട്ട് ജനം അനുഭവിക്കരുത്; അതുകൊണ്ടു മാത്രമാണ് മഞ്ചേശ്വരം കേസില്‍ നിന്ന് പിന്‍മാറിയത്: കെ സുരേന്ദ്രന്‍


കോഴിക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാന്‍ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ലെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കേസ്സിലുള്‍പ്പെട്ട നിരവധി ആളുകള്‍ തെരഞ്ഞെടുപ്പു ദിവസം ഗള്‍ഫിലായിരുന്നെന്ന ഇമിഗ്രേഷന്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടും അവരെ വിസ്തരിക്കാന്‍ അവര്‍ ഹാജരാവാത്തതുകൊണ്ടുമാത്രമാണ് കഴിയാതെ പോയത്. ആ സന്ദര്‍ഭത്തിലാണ് ഇരു കക്ഷികളുടേയും ഉഭയസമ്മതപ്രകാരം കേസ്സ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.  കേസ്സ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്. ജനങ്ങള്‍ക്കു വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ മുസ്ലീം ലീഗ് പെരുമാറുന്നത് ഉപ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതുകൊണ്ടുമാത്രമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റി്‌ന്റെ പൂര്‍ണരൂപം

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എം. എല്‍. എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണ്. അതി സങ്കീര്‍ണ്ണമായ നിയമനടപടികളിലൂടെയാണ് കേസ്സ് മുന്നോട്ടുപോയത്. വെറും89 വോട്ടുകള്‍ക്കാണ് ബി. ജെ. പി അവിടെ പരാജയപ്പെട്ടത്. എഴുപതോളം കള്ളവോട്ടുകള്‍ അതും ലീഗും സി. പി. എമ്മും റവന്യൂ പഞ്ചായത്ത് പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും ഇതിനോടകം തെളിയിക്കാന്‍ ഈ നിയമനടപടിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാന്‍ നിരവധി തവണ കോടതി പോലീസ് സഹായം തേടിയിട്ടും പിണറായി വിജയന്റെ പൊലീസ് സഹകരിച്ചില്ല.കേസ്സിലുള്‍പ്പെട്ട നിരവധി ആളുകള്‍ തെരഞ്ഞെടുപ്പു ദിവസം ഗള്‍ഫിലായിരുന്നെന്ന ഇമിഗ്രേഷന്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടും അവരെ വിസ്തരിക്കാന്‍ അവര്‍ ഹാജരാവാത്തതുകൊണ്ടുമാത്രമാണ് കഴിയാതെ പോയത്. ആ സന്ദര്‍ഭത്തിലാണ് ഇരു കക്ഷികളുടേയും ഉഭയസമ്മതപ്രകാരം കേസ്സ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ന് നിയമ നടപടികള്‍ അവസാനിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന സന്ദര്‍ഭത്തില്‍ ഉപതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുകയെന്ന തികഞ്ഞ ദുരുദേശത്തോടെ മുസ്ലീം ലീഗ് തങ്ങള്‍ക്കു കോടതി ചെലവുകാശു വേണമെന്ന ബാലിശമായ വാദം കോടതിയില്‍ ഉന്നയിക്കുകയാണുണ്ടായത്. ദൗര്‍ഭാഗ്യകരമായ ഈ നടപടി അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. കേസ്സ് നീണ്ടുപോകുന്നതിന്റേയും ഉപതിരഞ്ഞെടുപ്പ് വൈകുന്നതിന്റേയും ഉത്തരവാദിത്വം ലീഗിനു മാത്രമാണ്. ജനങ്ങള്‍ക്കു വേണ്ടി പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടും ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ മുസ്ലീം ലീഗ് പെരുമാറുന്നത് ഉപ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതുകൊണ്ടുമാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com