മലപ്പുറം: ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടതിനെച്ചൊല്ലി മന്ത്രി കെടി ജലീലും യുവാക്കളും തമ്മിൽ റോഡിൽ തർക്കിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് മുസ്ലീം ലീഗ് പ്രവർത്തകർ ആരോപിച്ചപ്പോൾ മുൻപിൽ ബൈക്ക് തെന്നി വീണതു കണ്ട് കാർ നിർത്തി നോക്കുകയാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രി നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ കോട്ടയ്ക്കലിന് സമീപം കോഴിച്ചെന- കുറ്റിപ്പാല റോഡിലാണ് സംഭവം. മന്ത്രിയുടെ പൈലറ്റ് വാഹനം കണ്ട യുവാക്കൾ ബൈക്ക് പെട്ടെന്ന് ഒരു വശത്തേക്ക് മാറ്റുന്നതിനിടെ തെന്നി വീഴുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ എത്തിയ ജലീൽ സംഭവം അന്വേഷിക്കാനായി പുറത്തിറങ്ങി. ഇതോടെ സമീപത്തുണ്ടായിരുന്നവർ വാഹനങ്ങളുടെ അമിത വേഗത്തെച്ചൊല്ലി ജലീലുമായി കയർത്തു. ജലീൽ അതേ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. യുവാക്കളിലൊരാൾ ജലീലിനു നേരെ ചീത്ത പറഞ്ഞടുക്കുന്നതും ജലീൽ യുവാവിന്റെ കൈപിടിച്ച് തള്ളുന്നതും വീഡിയോയിലുണ്ട്.
മന്ത്രി കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന് ലീഗ് പ്രവർത്തകർ ആരോപിച്ചു. അമിത വേഗത്തിൽ വന്ന മന്ത്രിയുടെ വാഹനമാണ് അപകടമുണ്ടാക്കിയതെന്നും പറഞ്ഞു.
ലീഗ് പ്രവർത്തർ പ്രകോപനപരമായി പെരുമാറിയപ്പോൾ പ്രതികരിക്കുകയാണ് ചെയ്തതെന്നും മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അപകടമുണ്ടാക്കിയെന്ന് ആരോപിക്കുന്നവർ ആശുപത്രിയിൽ പോവുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ