പിഎസ്‌സിയുടേത് മണ്ടന്‍ പരിഷ്‌കാരം; ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ ക്യൂനിര്‍ത്തരുത്: എഐവൈഎഫ്

സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ശുപാര്‍ശ പിഎസ്‌സി ഓഫീസുകളില്‍ നേരിട്ടുവന്ന് കൈപ്പറ്റണമെന്ന  തീരുമാനം ഉദ്യോഗാര്‍ത്ഥികളെ ദ്രോഹിക്കുന്നതെന്ന് എഐവൈഎഫ്
പിഎസ്‌സിയുടേത് മണ്ടന്‍ പരിഷ്‌കാരം; ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ ക്യൂനിര്‍ത്തരുത്: എഐവൈഎഫ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്കുള്ള നിയമന ശുപാര്‍ശ പിഎസ്‌സി ഓഫീസുകളില്‍ നേരിട്ടുവന്ന് കൈപ്പറ്റണമെന്ന  തീരുമാനം ഉദ്യോഗാര്‍ത്ഥികളെ ദ്രോഹിക്കുന്നതെന്ന് എഐവൈഎഫ്. ഈ മണ്ടന്‍ പരിഷ്‌കാരം അടിയന്തരമായി പിന്‍വലിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 

സംസ്ഥാനതല നിയമനങ്ങള്‍ക്ക് തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിലും ജില്ലാ നിയമനങ്ങള്‍ക്ക് ജില്ലാ ഓഫീസുകളിലും വന്ന് നിയമന ശുപാര്‍ശ കൈപ്പറ്റണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്.നിലവില്‍ സാധാരണ തപാലില്‍ അയക്കുന്ന നിയമന ശുപാര്‍ശകള്‍ ചില ഉദ്യോഗാര്‍ത്ഥികള്‍ക്ക് കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് വിചിത്രമായ തീരുമാനം പിഎസ്‌സി എടുത്തിരിക്കുന്നതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തുന്നു.

ആയിരം പേര്‍ക്ക് നിയമന ശുപാര്‍ശ തപാലില്‍ അയക്കുമ്പോള്‍ രണ്ടോ മൂന്നോ പേര്‍ക്ക് കിട്ടാതെ പോകുന്നു എന്ന കാരണത്താല്‍ കാസര്‍കോട്  മുതലുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരത്ത് വന്ന് നിയമന ശുപാര്‍ശ കൈപ്പറ്റണമെന്ന് പിഎസ്‌സി വാശിപിടിക്കുന്നത്  ഉദ്യോഗാര്‍ത്ഥികളെ ദ്രോഹിക്കുന്നതിനാണ്.
 
നിയമന ശുപാര്‍ശ ലഭിക്കാത്തവര്‍ക്ക് പകരം കത്ത് നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതില്‍ പോരായ്മ ഉണ്ടെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ തയ്യാറാകണം. അതിന് വ്യവസ്ഥ ഇല്ലെങ്കില്‍ അത് ഉണ്ടാക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ നിയമന ശുപാര്‍ശ രജിസ്‌ട്രേഡ് തപാലില്‍ അയക്കാന്‍ തയ്യാറാകണം. അല്ലാതെ ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നില്‍ ക്യൂനിര്‍ത്താന്‍ തീരുമാനിക്കരുത്.സംസ്ഥാനത്തെ യുവജനങ്ങളെ കേരള സര്‍ക്കാരിനെതിരായി മാറ്റുന്ന ഇത്തരം തീരുമാനത്തില്‍ നിന്ന് പിഎസ്‌സി പിന്മാറണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ പറഞ്ഞു .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com