കോഴിക്കോട്; കോളെജ് ഹോസ്റ്റലിൽ മൊബൈൽ ഫോണിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരേ നിയമ പോരാട്ടത്തിനൊരുങ്ങി വിദ്യാർത്ഥിനി. ചേളന്നൂര്‍ എസ്എന്‍ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ഫഹീമ ഷിറിനാണ് മാനേജ്മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ഇന്റർനെറ്റ് സഹായം പഠനത്തിന് അനിവാര്യമയാ ഇക്കാലത്ത് ഇത്തരം നിയന്ത്രണം അനീതിയാണ് എന്നാണ് ഷിറിൻ പറയുന്നത്.
വൈകീട്ട് 6 മണി മുതൽ രാത്രി 10 മണി വരെ ഹോസ്റ്റലിൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ചേളന്നൂര്‍ എസ്എന്‍ കോളേജ് മാനേജ്മെന്‍റിന്‍റെ തീരുമാനം. പഠന നിലവാരം ഉറപ്പാക്കാനെന്ന പേരിലാണ് ഈ നിയന്ത്രണം. സുരക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കാമെന്ന യുജിസി നിര്‍ദ്ദേശം ഷിറിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന പക്ഷം ഹോസ്റ്റലില്‍നിന്ന് മാറണമെന്നാണ് പ്രിന്‍സിപ്പലിന്‍റെ നിര്‍ദ്ദേശം.
മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് എന്നാണ് ഷിറിന്റെ പിതാവ് അക്സര്‍ പറയുന്നത്. ഹോസ്ററൽ കമ്മിറ്റി ചേർന്ന് എടുത്ത തീരുമാനമാണ് നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പൽ പറയുന്നു. ഷിറിന്‍ ഒഴികെയുളള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും തീരുമാനത്തില്‍ എതിര്‍പ്പില്ല. നിര്‍ദ്ദേശം പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന് കോളേജ് അധികൃതർ ഷിറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ