തൃശൂർ: ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച പുലർച്ചെ നിർമാല്യദർശനത്തിനാണ് അദ്ദേഹം എത്തിയത്. പുലർച്ചെ തന്നെ വിഐപികൾക്കുള്ള പരിഗണനയോടെ അദ്ദേഹം ക്ഷേത്രത്തിലെത്തി കാത്തുനിന്നു.
മൂന്നുമണിയ്ക്ക് നട തുറന്നപ്പോൾ തന്നെ നിർമാല്യദർശനം നടത്തി. ഗുരുവായൂരപ്പനെ തൊഴുതശേഷം പെട്ടെന്ന് പ്രദക്ഷിണം പൂർത്തിയാക്കി പുറത്തുകടന്നു. വഴിപാട് കൗണ്ടറുകൾ തുറക്കാത്തതിനാൽ പാൽപ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവൽക്കാരനെ ഏല്പിച്ച് മടങ്ങി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയ് എത്തിയത്.
ബീഹാർ സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിൽ തിങ്കളാഴ്ച മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ബിനോയ് ഹാജരായിരുന്നു. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയി ആണെന്നാണ് ആരോപണം. ഇക്കാര്യത്തിൽ ഡിഎൻഎ ടെസ്റ്റിന് വിധേനയാകണമെന്ന് ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ മുംബൈ സെഷൻസ് കോടതി ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ