പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കസിനെതിരായ കേസ് വിചാരണയ്ക്കായി പരിഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 16ലേക്ക് മാറ്റി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കുറ്റപത്രത്തിന്റെ കോപ്പി നൽകിയില്ലെന്ന് പ്രതിഭാഗം പരാതിപ്പെട്ടിരുന്നു. മുഴുവൻ കോപ്പികൾ നൽകാത്തതിനാൽ നടപടിക്രമങ്ങൾ അപൂർണമാണെന്നും പ്രതിഭാഗം വാദിച്ചു. കുറ്റപത്രം പൂർണമായി നൽകാൻ ജഡ്ജി സിറാജുദീൻ ഉത്തരവിട്ടിരുന്നു.
ഇതനുസരിച്ച് ചൊവ്വാഴ്ച കുറ്റപത്രം പൂർണമായും പ്രതിഭാഗത്തിന് നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷ് കോടതിയിലെത്തിയിരുന്നു. കുറ്റപത്രം പരിശോധിക്കാൻ പ്രതി ഭാഗത്തിന് സമയം അനുവദിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
പബ്ലിക്ക് പ്രോസിക്യൂട്ടർ ജിതേഷ് ബാബു ഹാജരായിരുന്നു. എന്നാൽ വിചാരണ തുടങ്ങാത്തതിനാൽ നടപടിക്രമങ്ങളിൽ പങ്കാളിയായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ