കൊച്ചി : നിശാ ക്ലബുകളിൽ ഉപയോഗിക്കുന്ന ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഫോർട്ട്കൊച്ചി സിബിഎസ്ഇ റോഡ് പള്ളിക്കത്തൈ പി ആർ ഇമ്മാനുവൽ സച്ചിൻ (27) ആണ് ലഹരിഗുളികകളുമായി എക്സൈസിന്റെ പിടിയിലായത്. കേളി, മെത്ത്, എംഡിഎംഎ എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന മെത്തിലിൻ ഡയോക്സി മെതാംഫെറ്റിമിൻ ഗുളികകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
അഞ്ചുഗ്രാം ലഹരിമരുന്നാണ് സച്ചിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്. കൊച്ചിയിലെ യുവാക്കൾക്കിടയിൽ സൈക്കോട്രോപ്പിക്കൽ സബ്സ്റ്റൻസ് വിഭാഗത്തിൽ പെട്ട സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം അടുത്തകാലത്തായി വർധിച്ചുവരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് എക്സൈസ് പരിശോധന ഊർജ്ജിതമാക്കിയത്.
തോപ്പുംപടി ഭാഗത്ത് കാറിൽ സഞ്ചരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്നതിനിടെയായിരുന്നു എക്സൈസ് സിഐ: ടി.എസ്.ശശികുമാറും സംഘവും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വിൽപന. നിശാക്ലബുകളിൽ എക്സറ്റസി എന്ന ഓമനപ്പേരിലാണ് ഈ ഗുളിക അറിയപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ