തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണത്തിനായി പതിനഞ്ചാം തീയതി സര്‍ക്കാര്‍ വികസന സംഗമം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍ നിര്‍മ്മാണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം മാത്രം മതിയാകില്ല. തുടര്‍ന്നും രാജ്യാന്തരതലത്തിലുള്ള സഹായങ്ങളും ആവശ്യമാണ്. അതിനാണ് ഡവലപ്‌മെന്റ് കോണ്‍ക്ലേവ് നടത്തുന്നത് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ കൂടുതല്‍ ഏജന്‍സികളെ പങ്കെടുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ലോകബാങ്കുമായി ചര്‍ച്ചകള്‍ നടന്നപ്പോള്‍ പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി വികസന വായ്പ ലഭ്യമാക്കാം എന്ന് അവര്‍ അറിയിച്ചു. അതിന്റെ ആദ്യഗഡുവായി സഹായം നല്‍കുവാന്‍ ഇതിനകം ലോകബാങ്ക് തീരുമാനമെടുത്തിട്ടുണ്ട്. ഈ തുക പ്രധാനമായുംതകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം ജലശുദ്ധീകരണം,സാനിറ്റേഷന്‍ സുസ്ഥിരമായ വികസനം സൃഷ്ടിക്കല്‍ എന്നിവക്കാണ് ചെലവഴിക്കുക.
തകര്‍ന്ന റോഡുകള്‍ നിലവാരത്തില്‍ ക്ഷമത ഉറപ്പാക്കി പുനര്‍നിര്‍മിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതിനായി ജര്‍മ്മന്‍ ബാങ്കില്‍നിന്ന് 1,400 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. പുനര്‍ നിര്‍മിക്കേണ്ട ആസക്തികളുടെയും കണക്കിലെടുക്കുമ്പോള്‍ പുനര്‍ നിര്‍മ്മാണ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം മാത്രം പോരാ.
അതിനു മുന്നൊരുക്കമെന്ന നിലയില്‍ ലോക ബാങ്കിന്റെ ഇന്ത്യന്‍ കണ്‍ട്രി ഡയറക്ടറുടെ സംഘവുമായി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ചര്‍ച്ച നടത്തുകയുണ്ടായി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. കേരളം മുന്നോട്ടുവയ്ക്കുന്ന, അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ആ യോഗം ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്തു നടക്കുന്ന സംഗമത്തില്‍ പരമാവധി ഏജന്‍സികളുടെ പങ്കാളിത്തം ഉണ്ടാകും. നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഡെവലപ്‌മെന്റ് കോണ്‍ക്ലേവില്‍ അവതരിപ്പിച്ച് ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നേടിയെടുക്കുയാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന വിധത്തിലുള്ള വികസനം സാധ്യമാകൂ . ലോക ബാങ്ക്, ഡെവലപ്‌മെന്റ് ബാങ്ക്, കെ എസ് ഡബ്ല്യു ബാങ്ക്, ജപ്പാന്‍ ഏജന്‍സിയായ ജെയ്ക, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്, ഡെവലപ്‌മെന്റ് ഏജന്‍സി തുടങ്ങിയവ കോണ്‍ക്ലേവില്‍ പങ്കെടുക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ