വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ; 'മൊറട്ടോറിയം നീട്ടിനല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം'

കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും രാഹുല്‍ സഭയില്‍ ഉന്നയിച്ചു
വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി ; 'മൊറട്ടോറിയം നീട്ടിനല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം'

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ഗാന്ധി. മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്തതിനെ തുടർന്ന്  കേരളത്തിലെ കർഷകർ വലയുന്ന കാര്യവും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. പുൽപ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ എന്നയാളാണ് 
ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

കടബാധ്യതയെ തുടര്‍ന്ന് കഴിഞ്ഞദിവസം വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ വയനാട്ടില്‍ മാത്രം എട്ടായിരത്തോളം കര്‍ഷകര്‍ക്കാണ് ബാങ്കുകള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ അവരുടെ വസ്തുവകള്‍ ജപ്തി ചെയ്യുകയാണ്. ഇതാണ് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും രാഹുല്‍ സഭയില്‍ ഉന്നയിച്ചു. കാര്‍ഷിക വായ്പയുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാന്‍ കേന്ദ്രം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണം. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കി കര്‍ഷകരെ ഭീഷണിപ്പെടുത്തില്ലെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ബജറ്റില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന ഒന്നുമില്ലെന്നും രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും രാഹുല്‍ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. കർഷകരുടെ ദുരിതാവസ്ഥയ്ക്ക്, സ്വാതന്ത്ര്യത്തിന് ശേഷം ഇത്രനാളും രാജ്യം ഭരിച്ചവരും ഉത്തരവാദികളാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറുപടി നൽകി. കർഷകരുടെ ദയനീയാവസ്ഥയിൽ അവർക്കും കൈകഴുകാനാവില്ലെന്നും മന്ത്രി പറഞ്ഞു. കോൺ​ഗ്രസിന്റെ പേരെടുത്ത് പറയാതെയായിരുന്നു രാജ്നാഥ് സിങിന്റെ വിമർശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com