തിരുവനന്തപുരം: സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും. വട്ടിയൂർക്കാവ്, കോന്നി, അരൂർ, പാലാ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബറിൽ ഉപതെരഞ്ഞെടുപ്പു നടത്താമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു ശുപാർശ നൽകി.
തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുമ്പോൾ കാലവർഷം, ഓണം എന്നിവ കൂടി പരിഗണിക്കണമെന്നും ശുപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണു പ്രതീക്ഷ. കേരളം കൂടാതെ നാലു സംസ്ഥാനങ്ങളിൽക്കൂടി ഉപതെരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്. അവിടങ്ങളിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമതീയതി നിശ്ചയിക്കുക.
കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, സിപിഎം നേതാവ് എ.എം. ആരിഫ് എന്നിവർ ലോക്സഭയിലേക്ക് വിജയിച്ച ഒഴിവിലാണ് നാലു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ നിര്യാണം മൂലമാണ് പാലായിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരുന്നത്. മുസ്ലിംലീഗ് പ്രതിനിധി പി.ബി. അബ്ദുൾ റസാഖിന്റെ മരണത്തെത്തുടർന്നാണ് മഞ്ചേശ്വത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് നിലവിലിരിക്കേ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
വട്ടിയൂർക്കാവിൽ കെ മുരളീധരനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ നൽകിയ തെരഞ്ഞെടുപ്പ് കേസും നിലവിലുണ്ട്. എന്നാൽ മുരളീധരൻ എംപിയാകുകയും, നിയമസഭാംഗത്വം രാജിവെക്കുകയും ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് ലഭിച്ച നിയമോപദേശം. ഉപതെരഞ്ഞെടുപ്പ് ലാക്കാക്കി രാഷ്ട്രീയപാർട്ടികൾ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ