'എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ചരിത്രത്തിലെ അക്ഷരത്തെറ്റാണത്'; യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷത്തില്‍ നിയമസഭാ സ്പീക്കറുടെ പ്രതികരണം

'യുവലക്ഷങ്ങളുടെ സ്‌നേഹ നിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്, നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക'
'എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ചരിത്രത്തിലെ അക്ഷരത്തെറ്റാണത്'; യൂണിവേഴ്‌സിറ്റി കോളെജ് സംഘര്‍ഷത്തില്‍ നിയമസഭാ സ്പീക്കറുടെ പ്രതികരണം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികരണവുമായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചരിത്രത്തിലെ അക്ഷരതെറ്റെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചത്. 

യുവലക്ഷങ്ങളുടെ സ്‌നേഹ നിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്, നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാലയെന്നും, ഏത് പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു. എസ്എഫ്‌ഐയുടെ പേരെടുത്ത് പറയാതെയാണ് സ്പീക്കറുടെ വിമര്‍ശനം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം 

അഖിൽ
---------------

എന്റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. 
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. 
ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്നേഹസുരഭിലമായ ഓർമ്മകളുടെ 
ആ പൂക്കാലം.
"എന്റെ, എന്റെ "എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. 
ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ 
ചവുട്ടി താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്? 
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? 
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? 
നിങ്ങളുടെ ഈ ദുർഗന്ധം 
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം 
നമുക്ക് വേണ്ട. 
ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്. 
തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. 
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.

ഓർമ്മകളുണ്ടായിരിക്കണം, 
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. 
ചിന്തയും വിയർപ്പും, 
ചോരയും കണ്ണുനീരുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com