കുടിച്ചു പൂസായി; എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചു; വാളുവെച്ചു; പിടിവീണു

എസ്പി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നല്ല നടപ്പിനായി തിരിച്ചയച്ചു
കുടിച്ചു പൂസായി; എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചു; വാളുവെച്ചു; പിടിവീണു

കോഴിക്കോട്: കുടിച്ചുപൂസായ എസ്പി പൊലീസ് ജീപ്പില്‍ മൂത്രമൊഴിച്ചു. ഇതേത്തുടര്‍ന്നു പുതുതായി ക്രൈംബ്രാഞ്ചില്‍ ചാര്‍ജെടുത്ത എസ്പിയെ തിരുവനന്തപുരത്തേക്ക് നല്ല നടപ്പിനായി പറഞ്ഞുവിട്ടു.  കഴിഞ്ഞ മാസം 10ന് കോഴിക്കോട്-വയനാട് ജില്ലകളിലേക്കായി ചാര്‍ജെടുത്ത ക്രൈംബ്രാഞ്ച് എസ്പിയാണ് കീഴുദ്യോഗസ്ഥരെ വട്ടംകറക്കിയത്. എസ്പി വരുന്നതറിഞ്ഞ് പൊലീസുകാര്‍ വലിയ സ്വാഗതപരിപാടികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ എസ്പി നേരെ മദ്യശാല തേടിയാണ് പോയത്. രണ്ടു ദിവസം ഹോട്ടലില്‍ മുറിയെടുത്ത് മദ്യത്തിലാറാടിയ ശേഷമാണ് മേലുദ്യോഗസ്ഥന്‍ ചാര്‍ജെടുക്കാനെത്തിയത്. 

എസ്പിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മറ്റ് ഉദ്യോഗസ്ഥര്‍ അസുഖമാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ജീപ്പില്‍ മദ്യക്കുപ്പി കണ്ടതോടെ കാര്യം വ്യക്തമായി. എസ്പി പിന്നീട് താമസം ഹോട്ടലില്‍ നിന്ന് പൊലീസ് ക്ലബിലേക്ക് മാറ്റി. പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ സഹോദരന്‍ മരിച്ചെന്നും തനിക്ക് അവിടേക്ക് പോകണമെന്നും പറഞ്ഞ് എസ്പി അദ്ദേഹത്തിന്റെ വാഹനത്തില്‍ പോകാന്‍ തയാറായി. ഔദ്യോഗിക വാഹനം ഉപയോഗിച്ച് പോകുന്നതിനിടെ മദ്യത്തിന്റെ ലഹരി കലശലായി തലയ്ക്ക് പിടിച്ചു. അതോടെ വാഹനത്തില്‍ ഛര്‍ദിച്ചു. പൊലീസ് െ്രെഡവര്‍ അത് ക്ഷമിച്ചു. 

കൃത്യസ്ഥലത്ത് എത്താന്‍ പറ്റാതെ തിരിച്ചു കോഴിക്കോട്ടേക്ക് വരുന്ന വഴി അദ്ദേഹം വാഹനത്തില്‍ തന്നെ മൂത്രമൊഴിക്കുകയും ചെയ്തു. ഇതെല്ലാം പൊലീസ് ഡ്രൈവര്‍തന്നെ വൃത്തിയാക്കേണ്ടി വന്നു. തുടര്‍ന്ന് ക്ലബിലെ മുറിയിലെത്തിയ എസ്പി 2 ദിവസമായി ജോലിക്കു പോകാതെ മുറിയടച്ചിരുന്നു മദ്യപിച്ചു. ഇതിനിടെ ക്ലബിന്റെ മുറിയുടെ ചുമതലയുള്ളയാള്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി. 

കമ്മിഷണര്‍ ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ എസ്പിയെ മദ്യലഹരിയില്‍ കണ്ടു. ഇക്കാര്യം കമ്മിഷണര്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു. സംഭവം പുറത്തായതോടെ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം നടത്തി. എസ്പി കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ക്രൈംബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് നല്ല നടപ്പിനായി ജൂണ്‍ 23ന് തിരിച്ചയച്ചു. ദിവസേന കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും കേസന്വേഷണത്തിനു നേതൃത്വം നല്‍കാന്‍ 2 ജില്ലകള്‍ക്കും നിലവില്‍ എസ്പി ഇല്ലാത്ത സ്ഥിതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com