തൃശൂര്‍: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഇടംപിടിച്ച പിഎസ്‌സിയുടെ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ബാലഗോകുലം സംസ്‌ഥാനസമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിഎസ്‌സിയുടെ വിശ്വാസ്യതയും നിഷ്‌പക്ഷതയും ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. റാങ്ക് പട്ടികയില്‍ പ്രതികള്‍ ഇടംനേടിയത് ഏതെങ്കിലും സഹായം ലഭിച്ചതുകൊണ്ടാണോയെന്നു പരിശോധിക്കണം. ഉരുട്ടിക്കൊലയില്‍നിന്നു കുത്തിക്കൊലയിലേക്കു മാറാനാണോ ഇവരെ പോലുള്ളവരെ പൊലീസിലേക്ക് കൊണ്ടുവരുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹൈന്ദവര്‍ കുറഞ്ഞുവരികയാണ്. ഹിന്ദുക്കള്‍ കുറയുകയാണെന്നു നേരത്തെ പറഞ്ഞപ്പോള്‍ തനിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും വീണ്ടുമെടുക്കുമോയെന്നറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഹൈന്ദവസമൂഹത്തിലെ കുട്ടികള്‍ സനാതന-ഹൈന്ദവ ധര്‍മ്മത്തെക്കുറിച്ചു പഠിക്കാന്‍ തയാറാകുന്നില്ല. ആരെടാ എന്നു ചോദിച്ചാല്‍ എന്തെടാ എന്നു തിരിച്ചുപറഞ്ഞാല്‍ തീവ്രവാദത്തെയൊക്കെ ഒതുക്കാനാകുമെന്നും സെൻകുമാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ