പ്രതികളുടെ പേര് പട്ടികയില്‍ വന്നത് വിജിലന്‍സ് അന്വേഷിക്കും ; മൂന്നുപേരുടെയും നിയമനം മാറ്റിവെക്കുമെന്ന് പിഎസ് സി

ശിവരഞ്ജിത്തിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പിഎസ് സി
പ്രതികളുടെ പേര് പട്ടികയില്‍ വന്നത് വിജിലന്‍സ് അന്വേഷിക്കും ; മൂന്നുപേരുടെയും നിയമനം മാറ്റിവെക്കുമെന്ന് പിഎസ് സി


തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശിവരഞ്ജിത്തിനും നസീമിനും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ലെന്ന് പിഎസ് സി.  കാസര്‍കോട് ബറ്റാലിയനില്‍ അപേക്ഷിച്ച പ്രതികള്‍ പരീക്ഷ എഴുതാന്‍ തിരുവനന്തപുരം ജില്ല ഓപ്ഷനായി നല്‍കിയിരുന്നു. പരീക്ഷാ സെന്ററുകള്‍ അനുവദിച്ചതിലും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് പിഎസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. 

അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് ആറ്റിങ്ങല്‍ വഞ്ചിയൂരിലെ സ്‌കൂളിലാണ് പരീക്ഷ എഴുതിയത്. റാങ്ക് പട്ടികയില്‍ രണ്ടാമനായ എസ്എഫ്‌ഐ നേതാവ് പ്രണവ് ആറ്റിങ്ങല്‍ മാമം പബ്ലിക് സ്‌കൂളിലാണ് പരീക്ഷ എഴുതിയത്. കുത്തുകേസിലെ രണ്ടാം പ്രതി നസീം തൈക്കാട്ടെ ഗവര്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലാണ് പരീക്ഷ എഴുതിയത്. പരീക്ഷാ സെന്റുകളില്‍ നിന്നും പ്രതികള്‍ ഏതെങ്കിലും തരത്തില്‍ ക്രമക്കേട് നടത്തിയതിന്റെ ഒരു അറിയിപ്പും പിഎസ് സിക്ക് ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. 

പൊലീസ് കെഎപി നാലാം ബറ്റാലിയനിലേക്ക് ഇവരുള്‍പ്പെടെ 2989 പേരാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കുത്തുകേസില്‍ പ്രതികളായതോടെ, ഇവരുടെ പേര് പട്ടികയില്‍ വന്നത് പിഎസ് സി പരിശോധിക്കും. പിഎസ് സിയുടെ ആഭ്യന്തര വിജിലന്‍സ് സംഘമാണ് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിിക്കുക. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൂന്നുപേര്‍ക്കും അഡൈ്വസ് മെമ്മോ നല്‍കില്ല. പിഎസ് സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചരണങ്ങളില്‍ നിന്നും പിന്മാറണമെന്നും പിഎസ് സി ചെയര്‍മാന്‍ എംകെ സക്കീര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com