യൂണിവേഴ്‌സിറ്റി കോളജ്: ഗവര്‍ണറെ നടപടികള്‍ അറിയിച്ച് മന്ത്രി, അധ്യാപകരെ സ്ഥലം മാറ്റിയേക്കും

യൂണിവേഴ്‌സിറ്റി കോളജ്: ഗവര്‍ണറെ നടപടികള്‍ അറിയിച്ച് മന്ത്രി, അധ്യാപകരെ സ്ഥലം മാറ്റിയേക്കും

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി

തിരുവനനന്തപുരം:  യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിന്റെ പശ്ചാതലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുടെ വസതിയിലെത്തിയ മന്ത്രി, സ്ഥിതിഗതികള്‍ ധരിപ്പിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് മന്ത്രി വ്യക്തമാക്കി. നടപടികള്‍ സ്വീകരിക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അനധ്യാപ ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. കുറച്ച് അധ്യാപകരെയും സ്ഥലം മാറ്റേണ്ടതുണ്ടെന്നും ഇത് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് സംരക്ഷണത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് കോളജ് തുറക്കാന്‍ തീരുമാനിച്ചത്.

രണ്ടു ദിവസത്തിനകം കോളജ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് അഡീഷനല്‍ ഡയറക്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. കോളജിന്റെ പ്രവര്‍ത്തനം അധ്യാപകരുടെ നിയന്ത്രമത്തിലാക്കാന്‍ നടപടികളുണ്ടാവുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി.

കോളജ് യൂണിയന്‍ റൂമില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ മൂന്നു ജീവനക്കാരെ സ്ഥലം മാറ്റി. യൂണിവേഴ്‌സിറ്റി കോളജില്‍ വര്‍ഷങ്ങളായി തുടരുന്നവരെ മാറ്റുന്നതും പരിഗണനയിലുണ്ട്. ഉത്തരക്കടലാസ് സൂക്ഷിക്കുന്നതിനു മാത്രമായി ഒരു മുറി സജ്ജമാക്കും. ഇതിന്റെ താക്കോല്‍ പ്രിന്‍സിപ്പലിന്റെ പക്കലായിരിക്കുമെന്നും അഡീഷനല്‍ ഡയറക്ടര്‍ അറിയിച്ചു.

സര്‍വകലാശാല നടത്തുന്നത് ഒഴികെയുള്ള പരീക്ഷകള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നടത്തേണ്ടെന്നാണ് യോഗത്തിലെ തീരുമാനം. പ്രവേശന നടപടികള്‍ കൂടതല്‍ സുതാര്യമാവുന്നതിനു വേണ്ടി റീ അഡ്മിഷനും സ്‌പോട്ട് അഡ്മിഷനും നിയന്ത്രിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com