കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിക്ക് മൂന്നു ജീവപര്യന്തം. ഇതിന് പുറമേ, 26 വർഷം ജയിലിൽ പ്രത്യേക തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ പിഴ അടക്കണമെന്നും കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മയുടെ സഹോദരീഭർത്താവ് രാജേഷാണ് കേസിലെ പ്രതി.
പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 2017 ഒക്ടോബര്‍ 27ന് കുളത്തൂപ്പുഴ പൂവക്കാട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. മുത്തശ്ശിയോടൊപ്പം രാവിലെ ഏഴിനാണ് കുട്ടി ട്യൂഷന്‍ സെന്ററിലേക്ക് പുറപ്പെട്ടത്. വഴിയില്‍ കാത്തുനിന്ന രാജേഷ് താന്‍ ട്യൂഷന്‍ സെന്ററില്‍ എത്തിക്കാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി വനത്തിലെത്തിച്ചു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴാണ് കുട്ടി എത്തിയിട്ടില്ലെന്നറിഞ്ഞത്. തുടര്‍ന്നും പ്രതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.ബന്ധുക്കളും നാട്ടുകാരും പകലും രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആര്‍പിഎല്‍ എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ